മേരെ പരിശ്രം കെ ഫല് സെ ആജ് പഠാന്‍കോട്ട് ഡിസ്ട്രിക്ട് ബന് ഗയാ ഹെ (എന്റെ പരിശ്രമത്താലാണ് പഠാന്‍കോട്ട് ജില്ല യാഥാര്‍ത്ഥ്യമായത്). ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ റോഡരികില്‍ തടിച്ചുകൂടിയ ഗ്രാമീണരോട് എംഎല്‍എ അശ്വിനി ശര്‍മ പറയുമ്പോള്‍ നീണ്ട കരഘോഷം സിന്താബാദ് വിളികള്‍. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടികയും എംഎല്‍എ നിരത്തി. ആശുപത്രി, സ്കൂള്‍, റോഡ്, ഓഡിറ്റോറിയം…അദ്ദേഹം വിവരിച്ചുകൊണ്ടേയിരുന്നു.
കേരളത്തിലേത് പോലെ അച്ചടക്കമോ ഗൗരവമോ തെരഞ്ഞെടുപ്പ് യോഗങ്ങളിലില്ല. വേദിയില്‍ കൂട്ടംകൂടി നിന്ന് നേതാക്കള്‍ സംസാരിക്കുന്നു. ഫാന്‍സുകാരായ യുവാക്കള്‍ പ്രാദേശിക നേതാക്കള്‍ക്ക് ജയ് വിളിക്കുന്നു. സിന്താബാദ് വിളികള്‍ പരിധിവിടുമ്പോല് ഞാനൊന്ന് പ്രസംഗിച്ചോട്ടെ എന്ന മട്ടില്‍ എംഎല്‍എ യുവാക്കളെ നോക്കുന്നുന്നുണ്ട്. സൗഹൃദസംഭാഷണം പോലെയാണ് പ്രസംഗം. കോളാമ്പി ഘടിപ്പിച്ച ഓട്ടോകളും സൈക്കിളുകളും പഞ്ചാബി പാട്ടുകളുടെ അകമ്പടിയുമായി തലങ്ങും വിലങ്ങും ഓടുന്നു.
2011ലാണ് ഗുരുദാസ്പൂര്‍ വിഭജിച്ച് പഠാന്‍കോട്ട് ജില്ല രൂപീകരിച്ചതെങ്കിലും ഇത്തവണയും ഇത് തെരഞ്ഞെടുപ്പ് വിഷയമാണ്. ബിജെപി ശക്തികേന്ദ്രമായ ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍. മൂന്നിടത്തും ബിജെപി എംഎല്‍എമാര്‍. പഠാന്‍കോട്ട് അശ്വിനി ശര്‍മയും ഭോവയില്‍ സീമാകുമാരിയും സുജന്‍പുരില്‍ ദിനേശ് സിംഗ് ബബ്ബയും. ഇവരെ തന്നെയാണ് ഇത്തവണയും കളത്തിലിറക്കിയത്. കഴിഞ്ഞ വര്‍ഷം നിലവില്‍വന്ന ദളിത് സംവരണ മണ്ഡലമായ ഭോവയില്‍ 46.54 ശതമാനം വോട്ടുനേടിയാണ് സീമാകുമാരി വിജയിച്ചത്. ഹാട്രിക് ലക്ഷ്യമിട്ടാണ് ദിനേശ് സിംഗ് ഇറങ്ങുന്നത്.
2016 ജനവരിയിലെ ഭീകരാക്രമണത്തിലൂടെയാണ് പഠാന്‍കോട്ട് ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യോമസേനാ താവളവും സൈനിക കേന്ദ്രങ്ങളുമുള്ള ഇവിടം തന്ത്രപ്രധാന മേഖലയാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. എല്ലായിടത്തും സൈനികസാനിധ്യം. നിരത്തുകളും നഗരങ്ങളും സുരക്ഷാവലയത്തില്‍. വെടിയൊച്ചകള്‍ നിലക്കാത്ത പഠാന്‍കോട്ട് കാര്‍ഷിക വിളകളാലും സമ്പന്നമാണ്. കൃഷി ജീവനും ജീവിതവുമാക്കിയവരുടെ കയ്യൊപ്പ് പതിഞ്ഞ തനി ഉള്‍നാടന്‍ ഗ്രാമങ്ങള്‍.
സമുദ്രനിരപ്പില്‍ നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള ഭോവ ശിവന്റെ ജഡയെന്നറിയപ്പെടുന്ന ശിവാലിക് മലനിരകളുടെ ചുവട്ടിലുള്ള ചെറിയ കുന്നാണ്. ആകാശത്തോളം പരന്നുകിടക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെയാണ് ഭോവയിലേക്കുള്ള യാത്ര. പട്ടച്ചരടില്‍ കോര്‍ത്ത സ്വപ്നങ്ങളെ പറത്തിവിട്ട് ഓടിനടക്കുന്ന കുട്ടികള്‍. തൊഴുത്തും പശുക്കളുമില്ലാത്ത വീടുകള്‍ കുറവ്. നവംബര്‍ മാസത്തില്‍ വിളവെടുപ്പ് കഴിഞ്ഞു. ഭോവയിലെ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ രാത്രിയായിരുന്നു.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ബഹളം. പ്രചാരണത്തിന്റെ വിലയിരുത്തല്‍ നടക്കുകയാണ്. സ്ത്രീകളുടെ പങ്കാളിത്തമാണ് അത്ഭുതെപ്പടുത്തിയത്. അവര്‍ അഭിപ്രായം പറയുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. അടുത്തിടപഴകുന്നതില്‍ സങ്കോചമില്ല. ഗ്രാമങ്ങളിലെ പൊതുപരിപാടികളില്‍ പകുതിയോളം സ്ത്രീകളെ കാണാം. രാത്രി ഇറങ്ങി നടക്കാന്‍ ഗ്രാമത്തില്‍ തങ്ങള്‍ക്കാരെയും പേടിക്കേണ്ടെന്ന് പ്രവര്‍ത്തകയായ ലതിക ശര്‍മ പറയുന്നു.
വികസനവും കൃഷിയുമാണ് മണ്ഡലങ്ങളിലെ പ്രചാരണ വിഷയങ്ങള്‍. ഇന്ത്യയുടെ ഉദരമെന്നാണ് പഞ്ചാബിന്റെ വിളിപ്പേര്.
പഞ്ചാബിലെ ധാന്യം കഴിക്കാത്തവര്‍ രാജ്യത്തൊരിടത്തും ഉണ്ടാവില്ലെന്നായിരുന്നു മോദി പറഞ്ഞത്. ഇന്ത്യയിലെ ഗോതമ്പിന്റെ 19.5 ശതമാനവും അരിയുടെ 11 ശതമാനവും പഞ്ചാബില്‍ ഉത്പാദിപ്പിക്കുന്നു. കര്‍ഷകര്‍ക്കുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളിലൂന്നിയാണ് ബിജെപിയുടെ പ്രചാരണം. വൈദ്യുതി ലഭ്യമാക്കിയതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എംഎല്‍എ അശ്വിനി ശര്‍മ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ഷകര്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യുതിമിച്ച സംസ്ഥാനമാണ് പഞ്ചാബ്. സോളാര്‍ പദ്ധതികളുള്‍പ്പെടെ വ്യാപകമാക്കിയാണ് നേട്ടം കൈവരിച്ചത്. വര്‍ഷത്തില്‍ അയ്യായിരം കോടി രൂപയുടെ വൈദ്യുതി കര്‍ഷകര്‍ക്ക് സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതായും ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ 7490 കോടിയാണ് കാര്‍ഷിക മേഖലക്ക് വകയിരുത്തിയതെന്ന്് എംഎല്‍എ സീമാകുമാരി വിശദീകരിച്ചു. കര്‍ഷകര്‍ക്ക് പെന്ഷന്, പലിശരഹിത വായ്പ, അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികള്‍ നേട്ടമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ജലസേചനമാണ് പഞ്ചാബിന്റെ വിഷയം. പഞ്ചാബ് എന്നതിന് അഞ്ച് നദികള്‍ എന്നാണ് അര്‍ത്ഥമെങ്കിലും മതിയായ ജലം ലഭിക്കുന്നില്ല. നെഹ്റുവാണ് ഇതിന് കാരണക്കാരന്‍. ഇന്ത്യയുടെ താത്പര്യം പരിഗണിക്കാതെയാണ് നെഹ്റു 1960ല്‍ പാക്കിസ്ഥാനുമായി സിന്ധുനദീജല കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യക്ക് പ്രയോജനമില്ലാത്ത കരാറില്‍ ഒപ്പിടുന്നതിനെ മന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായിയും ഗോവിന്ദ് വല്ലഭ് പന്തും ശക്തമായി എതിര്‍ത്തിരുന്നു.
നെഹ്വിന്റെ വിഡിത്തം തിരുത്തുമെന്നാണ് മോദി പഞ്ചാബികള്‍ക്ക് നല്കുന്നവാക്ക്. കരാര്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധറിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഇത് ആവര്‍ത്തിച്ചു. പഞ്ചാബിലെ ജനങ്ങള്‍ക്ക് ജലത്തിനായി ഇനി കഷ്ടപ്പെടേണ്ടി വരില്ലെന്നും കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ജലം പിടിച്ചുവാങ്ങുമെന്നും മോദി വ്യക്തമാക്കി. കര്‍ഷകരും ദളിതരും ഇത്തവണയും ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: