ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം തന്ത്രപ്രധാന മേഖലയില്‍ കെഎസ്ഇബിയുടെ 27 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് 30 പേര്‍ക്ക് പതിച്ച് നല്‍കിയതായി റവന്യൂ സംഘം കണ്ടെത്തി. 1941ല്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്കിയ ഭൂമിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി പതിച്ച് നല്‍കിയത്.
റവന്യൂ തരിശിനു മാത്രമെ പട്ടയം നല്‍കാവൂ എന്ന നിയമമാണ് രണ്ട് വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ലംഘിച്ച് കോടികള്‍ തട്ടിയത്. പള്ളിവാസലിലെ കെഎസ്ഇബിയുടെ ഭൂമി തണ്ടപ്പേരിലാക്കി നല്‍കണമെന്ന ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്നാണ് വസ്തുവിനെക്കുറിച്ച് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. പല പട്ടയങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയോ, ബന്ധുക്കളുടെയോ പേരിലാണോ എന്നാണ് ബലമായ സംശയം. ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. പട്ടയം ലഭിച്ച വസ്തുവില്‍ പതിനഞ്ച് നില കെട്ടിടം ഉള്‍പ്പെടെ 600 കോടിയോളം രൂപ മുടക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പെന്‍സ്റ്റോക്ക് പൈപ്പ് കടന്ന് പോകുന്നിടത്താണ് കൂറ്റന്‍ കെട്ടിടങ്ങള്‍.
മാത്രവുമല്ല പട്ടയം അനുവദിച്ച ഭൂമിക്ക് സര്‍വ്വേ അദാലത്ത് വഴി സബ്ഡിവിഷന് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തണ്ടപ്പേരുകള് അനുവദിച്ചതായും ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കെഎസ്ഇബി അധികൃതരാണെന്നിരിക്കെ വൈദ്യുതി ബോര്‍ഡിന് നോട്ടീസ് അയക്കാതെയാണ് ഭൂമിക്ക് തണ്ടപ്പേര് അനുവദിച്ചത്. 216,227,263 എന്നീ സര്‍വ്വേ സബ് ഡിവിഷനുകളില്‍ ലൊക്കേഷന്‍ സ്കെച്ചുകള്‍ മാത്രം തയ്യാറാക്കി സര്‍വ്വേ അതിരടയാള നിയമങ്ങളൊന്നും പാലിക്കാതെ സബ്ഡിവിഷന് നടത്തുകയായിരുന്നു.
1968ലും 1976ലും മുന്‍ സര്‍വ്വേ റീസര്‍വ്വേകളില്‍ കെഎസ്ഇബിയുടെ കൈവശമാണ് ഭൂമിയെന്ന് രേഖകളുണ്ട്. ഈ ഭൂമിയിലെ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം നല്‍കിയത്. ഉദ്യോഗസ്ഥരുടെ കള്ളക്കളി വെളിവാക്കുന്ന പ്രധാന തെളിവാണിത്. ഇക്കാരണത്താല്‍ തന്നെ അനധികൃതമായി കൈവശപ്പെടുത്തിയ 27 ഏക്കര്‍ ഭൂമിയുടെ പട്ടയങ്ങളും സര്‍ക്കാരിന് റദ്ദാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: