ആലപ്പുഴ: ഭക്ഷ്യവകുപ്പിന്റെ അനാസ്ഥ കാരണം സംസ്ഥാനത്തെ അഗതിമന്ദിരത്തിലും അനാഥാലയത്തിലും റേഷന്‍ സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് നാലുമാസം. ഭക്ഷ്യവകുപ്പ് പെര്‍മിറ്റ് പുതുക്കി നല്‍കാത്തതും റേഷന്‍ കടകളില്‍ അവശ്യത്തിന് സാധനങ്ങള്‍ ഇല്ലാത്തതുമാണ് കാരണം.
ഒരു അന്തേവാസിക്ക് ഒരു മാസം ഏഴു കിലോ അരി, ഗോതമ്പ്, പഞ്ചസാര എന്നിവ ബിപിഎല്‍ നിരക്കിലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതില്‍ ആവശ്യക്കാര്‍ക്ക് 25 ശതമാനം വരെ പച്ചരിയും നല്‍കിയിരുന്നു. 2012 മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. ഇടതു സര്‍ക്കാര്‍ അധികരത്തിലേറിയതോടെ റേഷന്‍ സാധനങ്ങളുടെ വിതരണം പ്രതിസന്ധിയിലായി. റേഷന്‍ സാധനങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് ഉള്ള സാധനങ്ങള്‍ പോലും ലഭിക്കാതായത്.
പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. സംസ്ഥാനത്ത് രണ്ടായിരത്തോളം അഗതി, അനാഥാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രം പ്രവര്‍ത്തിക്കുന്നവയാണ്.
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ഇതെ ദുരവസ്ഥയാണുള്ളത്. അശാസ്ത്രീയമായ പരിഷ്ക്കരണത്തിലൂടെ ആതുരാലയങ്ങള്‍ ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോയതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ പട്ടിക അനുസരിച്ച് ആശുപത്രികള്‍ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ അരി നല്‍കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രികളെ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി യുക്തിക്ക് നിരക്കാത്തതാണെന്ന് വിമര്‍ശനം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: