കോട്ടയം: മനുഷ്യമുഖമുള്ള സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച് ശ്രദ്ധേയനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസ് എണ്‍പതിന്റെ നിറവില്‍. 1937 ജനുവരി 30 നായിരുന്നു ജനനം. പിറന്നാളാഘോഷം ലളിതമായി കഞ്ഞിക്കുഴിയിലെ വസതിയില്‍ നടന്നു.
ആശംസകളുമായി ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ എത്തി.
2002ല്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചെങ്കിലും നിയമരംഗവുമായി ബന്ധപ്പെട്ട് ഇന്നും കെ. ടി. തോമസിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാമുഖ്യമുണ്ട്. നിയമം വ്യാഖ്യാനിച്ച് തലനാരിഴകീറി സൂഷ്മ പരിശോധനകള്‍ക്ക് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ആശ്രയിക്കുന്നതും കെ. ടി. തോമസിനെയാണ്.
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിച്ച മുതലിന്റെ അത്രയും തുക കെട്ടിവയ്ക്കണമെന്നത് ജസ്റ്റിസ് കെ. ടി. തോമസ് ചെയര്‍മാനായി രൂപീകരിച്ച കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്. പൗരാവകാശങ്ങള്‍ക്ക് വിഘാതമായിട്ടുള്ള നടപടികള്‍ക്ക് അദ്ദേഹം എന്നും എതിരായിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയെ എതിര്‍ത്തു. രാജീവ് ഗാന്ധി വധക്കേസിലെ നിര്‍ണ്ണായക വിധിയും, ജയിലില്‍ ജോലി ചെയ്യുന്ന തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്കി മിനിമം വേതനം നല്‍കണമെന്ന വിധി പ്രഖ്യാപനവും നടത്തിയത് ജസ്റ്റിസ് കെ. ടി. തോമസ് തന്നെ.
പത്രപ്രവര്‍ത്തകര്‍ കോടതികളില്‍ പ്രവേശിപ്പിക്കുന്നതിനെ ഒരു വിഭാഗം അഭിഭാഷകര്‍ എതിര്‍ക്കുന്ന നിലപാടുകള്‍ പരിഹരിക്കാന്‍ മാസങ്ങളായി കോടതിക്ക് പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ പത്രപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകര്‍ക്ക് എതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ. ടി. തോമസ്. 2011 ആഗസ്റ്റില്‍ ഒരു പൊതുപരിപാടിയില്‍ വെച്ച്, മഹാത്മാഗാന്ധിയുടെ ഘാതകര്‍ ആര്‍എസ്എസ് അല്ലെന്ന സത്യം സുപ്രീംകോടതി വിധിന്യായങ്ങള്‍ മുന്‍നിര്‍ത്തി കെ. ടി. തോമസ് അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ രൂപീകൃതമായ സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കിടവരുത്തി. എന്നാല്‍ തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. 2006ല്‍ രാഷ്ട്രം പത്മഭൂഷണ്‍ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.
1960 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജിയായി 1977ല്‍ നേരിട്ട് നിയമിതനായി. 79 മുതല്‍ 81വരെ കോഴിക്കോട്ട് ജോലി ചെയ്തു. 1985ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 95ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി. 1996ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കെ. ടി. തോമസ് 2002ലാണ് വിരമിച്ചത്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സമിതികള്‍ ഉള്‍പ്പെടെ സുപ്രീംകോടതി നിയോഗിച്ച വിവിധ കമ്മീഷനുകളുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടതും കെ. ടി. തോമസിനെയാണ്.
വിശ്രമങ്ങള്‍ക്ക് അവധി നല്കി ഇന്നും ജസ്റ്റിസ് കെ. ടി. തോമസ് കര്‍മ്മനിരതനാണ്. ഒപ്പം വിവിധ കോളേജുകളില്‍ ജേണലിസം വിദ്യാര്‍ത്ഥകള്‍ക്കു മുന്നില്‍ അദ്ധ്യപകനായും.
ഭാര്യ: തരുണി. മക്കള്‍: ഡോ. ബിനു പ്രതാപ് തോമസ്(വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മേധാവി), അഡ്വ. ബെച്ചു കുര്യന് തോമസ്(കൊച്ചി), ബിപിന്‍ തോമസ്(മുംബൈ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: