കൊച്ചി: വൈറ്റില- പേട്ട റോഡ് വികസന പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്. കിടപ്പാടവും ജോലിയുമൊക്കെ നഷ്ടമാകുന്നവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്കാന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില- പേട്ട റോഡ് വികസന പദ്ധതിയുടെ സ്ഥലമേറ്റെടുക്കലിന്റെ പബ്ലിക് ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു.
ഭാവി വികസനം കണക്കിലെടുത്തുവേണം വൈറ്റില മേല്‍പ്പാലം പണിയാനെന്ന് ചര്‍ച്ചയില്‍ പങ്കടുത്ത പി. ടി. തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാലം വരുന്നതോടെ ഇല്ലാതാകുന്ന മത്സ്യമാര്‍ക്കറ്റിനെ ആധുനിക രീതിയില്‍ മെട്രോ റെയില്‍ കോര്പ്പറേഷന് പണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, സ്ഥലമേറ്റെടുക്കല്‍ മൂലം തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മെട്രോ റെയില്‍ കോര്പ്പറേഷന് തന്നെ ജോലി നല്‍കണമെന്നാണ് ആവശ്യം. ബുദ്ധിമുട്ടുകള്‍ ഡെപ്യൂട്ടി കളക്ടറും എംഎല്എയുമുള്പ്പടെയുളളവര്ക്ക് ബോധിപ്പിക്കാന്‍ പബ്ലിക് ഹിയറിംഗിനായി.
പദ്ധതി നടത്തിപ്പിനായി 1.4723 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. അതില്‍ 0.0600 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 1.4123 ഹെക്ടര്‍ സ്വകാര്യ വ്യക്തികളുടെതുമാണ്. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തലിന് വിധേയമാക്കിയ കുടുംബങ്ങളുടെ ഉടമസ്ഥതയിലുളള ഭൂമി 0.5460 ഹെക്ടറാണ്. 66 കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണമായും 42 കുടുംബങ്ങള്‍ക്ക് ഭാഗികമായും തങ്ങളുടെ വരുമാനമാര്‍ഗം ഇല്ലാതെയാകുമെന്നുമാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
തഹസില്‍ദാര്‍, കെ എം ആര് എല്‍ പ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ. ബി. സാബു, വി. പി. ചന്ദ്രന്, പി. എസ്. ഷൈന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പഠനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
1 വൈറ്റില- കുന്നറ പാര്‍ക്ക് വരെയുളള റോഡ് മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുക.
2 കുന്നറ പാര്‍ക്ക് പുനഃസ്ഥാപിക്കുക.
3 എത്രയും വേഗം പുനരധിവാസ പാക്കേജ് നടപ്പിലാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: