മരട്: എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി ഒഴിച്ചിട്ട കുമ്പളം ടോള്‍ പ്ലാസയിലെ നാലാം നമ്പര്‍ ടോള്‍ഗേറ്റ് സ്വകാര്യ ബസുകള്‍ കയ്യടക്കുന്നതായി പരാതി. അത്യാസന്ന നിലയിലായ രോഗികളുമായെത്തുന്ന വാഹനങ്ങള്‍ കുരുക്കില്‍പ്പെടാതെ പെട്ടെന്നു കടന്നു പോകുന്നതിനു വേണ്ടിയാണ് നാലാം നമ്പര്‍ ടോള്‍ഗേറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. എന്നാല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രം എന്ന ബോര്‍ഡ് മാറ്റി ചില സ്വകാര്യ ബസ് ജീവനക്കാരിറങ്ങി ബോര്‍ഡ് മാറ്റി ബസ് കടത്തിക്കൊണ്ടു പോകുന്നു. പുറകേ മറ്റു വാഹനങ്ങളും. തുടര്‍ന്ന് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമുള്ള ടോള്‍ഗേറ്റും കുരുക്കിലാകുകയാണ്. എതിര്‍ക്കുന്ന ടോള്‍ ജീവനക്കാരോട് ബസ് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്യുന്നു. ബസ് ജീവനക്കാരുടെ ഇത്തരം പ്രവൃത്തികളുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍ അധികൃതര്‍ പനങ്ങാട് പോലീസില്‍ പരാതി നല്കി.
വെള്ളിയാഴ്ച രാവിലെ കുമ്പളം സ്വദേശി ചാലാവീട്ടില്‍ രാമചന്ദ്രനെ (64) നെഞ്ചുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ടോള്‍പ്ലാസയില്‍ പത്ത് മിനിറ്റോളം കുരുക്കില്‍ കിടക്കേണ്ടിവന്നു. നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാമചന്ദ്രന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വൈകീട്ടു തന്നെ പനങ്ങാട് സ്റ്റേഷനില്‍ വെച്ച് ടോള്‍ അധികൃതരുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും, പൊതു പ്രവര്‍ത്തകരും ചര്‍ച്ച നടത്തി. തുടര്‍ന്ന് തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ നിരയില്‍ നാലാം നമ്പര്‍ ടോള്‍ ഗേറ്റ് ആംബുലന്‍സ്, രോഗികളുമായി വരുന്ന മറ്റ് വാഹനങ്ങള്‍ എന്നിങ്ങനെ അവശ്യ വാഹനങ്ങളുടെ യാത്രക്ക് വേണ്ടി മാത്രമായി ഒഴിച്ചിടുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: