കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ തിരൂര്‍ ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി മുത്തൂരിലെ അതുല്‍ജിത്ത് (17), മാതൃസഹോദരീ പുത്രന് അഭിലാഷ്(26) എന്നിവരെ മര്‍ദ്ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി നടപടിയുണ്ടാകും.
കണ്ണൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ നിന്ന് പിടിച്ചിറക്കി അതുല്‍ജിത്തിന്റെ വയറ്റില്‍ പൊലീസുകാരുടെ സംഘം ചവിട്ടിയത്. കേസില്‍ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോയിയെയാണ് എസ്പി കെ.പി.ഫിലിപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാരായ കൃപേഷ്, രജില്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
കെഎപി കമാന്‍ഡന്റ് ഇതു സംബന്ധിച്ച് നടപടിയെടുക്കും. സംഭവത്തെക്കുറിച്ച് അന്ന് ടൗണ്‍ സിഐയായിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പി.സദാനന്ദന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. കെഎപിക്കാര്ക്കെതിരെ നടപടിയെടുക്കേണ്ടത് കെഎപി കമാന്ററാണ്.
കെഎപിക്കാര്ക്കെതിരായുള്ള റിപ്പോര്‍ട്ട് കമാന്ററിന് കൈമാറിയിട്ടുണ്ട്. ജനുവരി 22നായിരുന്നു സംഭവം. പൊലീസ് ക്വാര്‍ട്ടേഴ്സിന്റെ മതിലില്‍ അതുല്‍ജിത്ത് മൂത്രമൊഴിക്കുന്നത് കണ്ട ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയാണ് പൊലീസുകാരെ വിളിച്ചുവരുത്തി കുട്ടിയെ ചൂണ്ടിക്കാട്ടിക്കൊടുത്തത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങളിലുള്‍പ്പെടെ സംഭവം ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് നടപടിയെടുക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: