തിരുവനന്തപുരം: തങ്ങളുടെ പിതാക്കളെ കൊന്നത് എന്തിനു വേണ്ടിയായിരുന്നു എന്ന കുഞ്ഞുങ്ങളുടെ ദീനരോദനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്ന ഭരണകൂട ഭീകരതയ്ക്ക് താക്കീതായി മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ കൂട്ടധര്‍ണ്ണ. സിപിഎമ്മിന്റെ നരനായാട്ടിനെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ബഹുജന ധര്‍ണ്ണയില്‍ ആയിരങ്ങള്‍ അണിനിരന്നു.
കവികള്‍, സാംസ്കാരിക നായകര്‍, സാമൂഹിക – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ധര്‍ണ്ണയില്‍ പങ്കാളികളായപ്പോള്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി. മഹാത്മാവിന് പ്രണാമം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂറ്റന്‍ ചിത്രത്തിനു മുന്നിലായിരുന്നു പ്രതിഷേധം അലയടിച്ചത്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനം തെരുവിലിറങ്ങുമെന്ന സൂചന നല്‍കുന്നതായിരുന്നു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറിയ ധര്‍ണ്ണ.
കൊലപാതകങ്ങള്‍ക്ക് മുഖ്യമന്ത്രി ആഹ്വാനം നല്കുമ്പോള് വിധവകളാകുന്ന അമ്മമാരെയും പിതാവിനെ നഷ്ടപ്പെടുന്ന മക്കളേയും കുറിച്ച് ഓര്‍ക്കണമെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത പ്രമുഖര്‍ ആവശ്യപ്പെട്ടു. ഏഴു മാസം കൊണ്ട് ഒമ്പത് കൊലപാതകങ്ങള്‍ നടത്തിയിട്ടും കൊലക്കലി പൂണ്ടു നില്ക്കുന്ന സിപിഎം അണികളെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് സാധിക്കാത്തതിനെതിരെ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. അച്ഛനെ നഷ്ടപ്പെട്ട വിസ്മയയുടെ ദുഖം വിളിച്ചറിയിക്കുന്നത് കൂടിയായി പ്രതിഷേധ ധര്‍ണ്ണ. വിസ്മയയുടെ ദീനരോധനം വിളിച്ചറിയിക്കുന്ന ‘കൊന്നുവോ നിങ്ങളെന്റെ അച്ഛനെ’ എന്ന കവിത ധര്‍ണ്ണയില്‍ ചൊല്ലി.
സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ അണിനിരന്നത് ആയിരങ്ങളായിരുന്നു. സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെ ധര്‍ണ്ണയ്ക്ക് എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സിപിഎം എന്നാല്‍ അക്രമം എന്ന് കുഞ്ഞുങ്ങള്‍ പോലും പറഞ്ഞു തുടങ്ങിയെന്ന് കുമ്മനം പറഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണ നടന്നു. ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കു പുറമേ വിവിധ രാഷ്ട്രീയ -സാമൂഹിക നേതാക്കളും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: