തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന് നാരായണന് നായരുടെ കുടുംബട്രസ്റ്റിനുവേണ്ടി ഇടതുപക്ഷ സംഘടനകള്‍ ഒത്തുകളി നടത്തുന്നതിന് വര്‍ഷങ്ങളുടെ ചരിത്രം. 20 വര്‍ഷം മുമ്പ് അക്കാദമിയിലെ പ്രവേശന നടപടികള്‍ക്കെതിരെയും മാര്ക്ക്ദാനത്തെക്കുറിച്ചും ആക്ഷേപമുന്നയിച്ച സെനറ്റ് മെമ്പറെ പുറത്താക്കാന്‍ ഇടതുകക്ഷികള്‍ നടത്തിയ പ്രക്ഷോഭവും നാരായണന് നായര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചതിന്റെപേരില് മുതിര്‍ന്ന സെനറ്റംഗത്തെ തല്ലച്ചതച്ചതും സിപിഎമ്മിന്റെ അക്കാദമിയോടുള്ള വിധേയത്വം വ്യക്തമാക്കുന്നതാണ്.
അക്കാദമിക്കെതിരെ 20 വര്‍ഷം മുമ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്സ്പ്രസിലേക്ക് എസ്എഫ്ഐയെ മുന്നില്‍നിര്‍ത്തി നാരായണന്‍നായര്‍ സമരം നയിക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. 1997 ഡിസംബറില്‍ നടന്ന സെനറ്റ് യോഗത്തില്‍ അന്നത്തെ എബിവിപിയുടെ ഏക സെനറ്റ് മെമ്പറായ മഹേഷ് ചന്ദ്രന് അക്കാദമിക്കെതിരായ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയം കൊണ്ടുവരികയായിരുന്നു.
അക്കാദമിയിലെ എംബിഎല്‍ വിദ്യാര്‍ത്ഥിയായിരുന്നു മഹേഷ് ചന്ദ്രന്. പിജി വിദ്യാര്‍ത്ഥികളുടെ ക്വാട്ടയിലാണ് സെനറ്റിലേക്ക് ജയിച്ചു കയറിയത്. അടിയന്തര പ്രമേയം ഇടതുകക്ഷികള്‍ക്ക് സ്വാധീനമുള്ള സെനറ്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തി. മഹേഷ്ചന്ദ്രന് പിന്തുണയുമായി സെനറ്റിലെ അംഗങ്ങളായ പ്രൊഫ. ഓമനക്കുട്ടിയും വ്യവസായമേഖലയില്‍നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട കെ.എം. ജോസഫുമടക്കം മറ്റ് അഞ്ചംഗങ്ങള്‍ കൂടിയെത്തി. ആദ്യദിവസം അടിയന്തരപ്രമേയം പരാജയപ്പെട്ടതോടെ വിഷയമവസാനിപ്പിച്ചു.
എന്നാല്‍ അടുത്തദിവസം സെനറ്റ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സെനറ്റിലെത്തിയ മഹേഷ്ചന്ദ്രന് യോഗ്യതയില്ലെന്നാരോപിച്ച് എസ്എഫ്ഐ പ്രതിനിധിയായ എസ്.പി. ദീപക്കും സംഘവും രംഗത്തുവരികയായിരുന്നു. മഹേഷ് ചന്ദ്രന്റെ കോഴ്സ പാര്‍ട്ട് ടൈമാണെന്നും പിജി കോഴ്സല്ല ഡിപ്ലോമാ കോഴ്സാണെന്നുമായിരുന്നു വാദം. സര്‍വകലാശാല കോഴ്സുകളുടെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാവട്ടെ നാരായണന്‍നായരും.
വൈസ് ചാന്‍സിലര്‍ നാരായണന് നായരോട് അഭിപ്രായം ചോദിച്ചു. സ്വന്തം കോളേജിലെ കോഴ്സിന് സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ടൈം/ പാര്‍ട്ട്ടൈം എന്നപേരില്‍ അംഗീകാരം നേടിയ നാരായണന്‍നായര്‍ ഒരുനിമിഷംകൊണ്ട് മലക്കം മറിഞ്ഞു. എംബില് കോഴ്സ് പാര്ട്ട്ടൈമാണെന്നും മഹേഷ്ചന്ദ്രന് യോഗ്യതയില്ലെന്നും നാരായണന്‍നായര്‍ വിധിയെഴുതി. എന്നാല്‍ സെനറ്റില്‍നിന്നു പുറത്താക്കാനുള്ള നീക്കത്തെ മഹേഷ് ചന്ദ്രന് സര്‍വകലാശാല നിയമങ്ങള്‍ നിരത്തി ഖണ്ഡിച്ചു. ഇതോടെ വിസി വിഷയം ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് വിട്ടു. സെനറ്റില്‍ മഹേഷ് ചന്ദ്രന് അനുകൂലമായി നിലപാടെടുത്തുവെന്ന പേരില്‍ കെ.എം. ജോസഫിനെ അന്നത്തെ എസ്എഫ് നേതാവും യൂണിയന് ജനറല്‍ സെക്രട്ടറിയുമായ വിനോദ് സെന്നിന്റെ നേതൃത്വത്തില്‍ തല്ലിച്ചതക്കുകയും ചെയ്തു.
ഗവര്‍ണര്‍ക്കു മുന്നില്‍ പരാതിക്കാരനായി എത്തിയത് എസ്പി ദീപക്കും സര്‍വകലാശാലയ്ക്കുവേണ്ടി കോഴ്സ് പാര്‍ട്ട് ടൈം ആണെന്ന് വാദിക്കാനെത്തിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച അന്നത്തെ ഗവ. പ്ലീഡറുമായിരുന്നു. എംടെക്, എല്‍എല്‍എം, എംബിഎ കോഴ്സുകളുടെ കാലയളവും പ്രോസ്പെക്ടസും യോഗ്യതാ മാനദണ്ഡവും വച്ച് മഹേഷ്ചന്ദ്രന് തന്റെ വാദം നിരത്തിയതോടെ സഖാക്കന്മാരുടെയും നാരായണന്‍നായരുടെയും വാദം ഗവര്‍ണര്‍ തള്ളി.
മഹേഷ് ചന്ദ്രനെ അക്കാദമിയുടെ പടിവാതില്‍ കയറ്റില്ലെന്ന് നാരായണന്‍നായര്‍ വെല്ലുവിളിച്ചു. എന്നാല്‍ ഇപ്പോള്‍ അക്കാദമിയില്‍ നിരഹാരമിരിക്കുന്ന അന്നത്തെ എബിവിപിയുടെ ദേശീയ സെക്രട്ടറി വി. മുരളീധരന്റെയും അന്നത്തെ സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന്റെയും നേതൃത്വത്തില്‍ എബിവിപി മഹേഷിനെ പുറത്താക്കിയാല്‍ പ്രക്ഷോഭമാരംഭിക്കുമെന്നു പ്രഖ്യാപിച്ചു. ഇതോടെ നാരായണന് നായര്‍ തല്ക്കാലം അടങ്ങി. കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞെങ്കിലും തീസിസ് സമര്‍പ്പണത്തിലുള്ള മാര്‍ക്കില്‍ മഹേഷ്ചന്ദ്രന് പണികിട്ടി. 200 മാര്‍ക്കില്‍ 168 മാര്‍ക്ക് മാത്രമാണ് ഇന്റേണലില്‍ ലഭിച്ചത്. എന്നിട്ടും മഹേഷിന് എംബിഎല്ലിന് നാലാം റാങ്കു ലഭിച്ചു. ഒന്നാം റാങ്കുകാരനും മഹേഷും തമ്മില്‍ ആകെ മാര്‍ക്കിലുള്ള വിത്യാസം 12മാത്രം; ഒന്നാം റാങ്കുകാരനും മഹേഷും തമ്മില്‍ ഇന്റേണലിനുള്ള വിത്യാസം 30 മാര്‍ക്കും.
വര്‍ഷങ്ങള്‍ക്കിപ്പുറം സിന്‍ഡിക്കേറ്റില്‍ ലക്ഷ്മിനായര്ക്കുവേണ്ടിയുള്ള ഒത്തുകളി നടന്നത് ആവര്‍ത്തനം മാത്രം. എകെജി സെന്ററില്‍ ഒരുമിച്ചിരുന്ന സൗഹൃദം പങ്കിടുന്ന മനേജ്മെന്റിനോടുള്ള പാര്‍ട്ടിയുടെ വിധേയത്വത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: