കര്‍മ്മ പദ്ധതി താളം തെറ്റി
വടകരയില്‍ മാലിന്യ കൂമ്പാരം
വടകര: നഗരത്തെ മാലിന്യ മുക്തമാക്കാന്‍ നഗര സഭ ആവിഷ്കരിച്ച ‘കര്‍മ്മ’പദ്ധതി താളം തെറ്റുന്നു.നഗര പരിധിയില്‍ ഉറവിട മാലിന്യ സംസ്ക്കരണം നടപ്പിലാക്കി പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാനാണ് നഗരസഭ’കര്‍മ്മ’പദ്ധതി ആവിഷ്കരിച്ചത്.പദ്ധതിയ്ക്ക് തുടക്കം കുറിച്ച് രണ്ടു മാസം പിന്നിട്ടപ്പോഴാണ് നഗര പരിധിയിലെ പലയിടങ്ങളിലും വീണ്ടും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്.മാലിന്യം കെട്ടിക്കിടന്നതോടെ നഗരം ദുര്ഗ്ഗന്ധപൂരിതമായിരിക്കുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല സ്ക്വാഡുകളടക്കം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. അടക്കാത്തെരു എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം, ലിങ്ക് റോഡ് മേല്‍പ്പാലത്തിന് താഴെ,ടെക്നിക്കല്‍ സ്കൂളിന് സമീപം റോഡിന്റെ ഇരുവശങ്ങളും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.പലയിടങ്ങളിലും നാട്ടുകാരും,റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളും ചേര്‍ന്ന് മാലിന്യം തള്ളുന്നവരെ പിടികൂടിയിട്ടുണ്ടങ്കിലും കര്‍ശന നടപടി സ്വീകരിക്കാത്തതിനാല്‍ മാലിന്യം തള്ളുന്നത് തടയാനാവുനില്ല. നഗരസഭാ ലക്ഷങ്ങള്‍ ചെലവാക്കി ഏറെ കൊട്ടിഘോഷിച്ചു നടത്തിയ കര്‍മ്മ പദ്ധതി താളംതെറ്റിയതില്‍ നഗരസഭ ഭരണം കയ്യാളുന്ന ഇടതു പക്ഷത്തിന്റെ പിടിപ്പുകേടാണെന്നു ആരോപണമുയര്‍ന്നിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: