കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇതിനു പണം കണ്ടെത്താന്‍ ഓഹരി വില്‍ക്കും. 75 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്തി, ജീവനക്കാര്‍ക്ക് നിശ്ചിത ഓഹരി നല്കി, പൊതുജന പങ്കാളിത്തത്തോടെ കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിനെ (സിഎസ്എല്‍) പുതിയ കുതിപ്പിനു സജ്ജമാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘മേക് ഇന്‍ ഇന്ത്യ’ നയവും പദ്ധതിയും ഏറ്റവും പ്രയോജനപ്പെടുത്തുകയാണ് സിഎസ്എല്‍.
കപ്പല്‍ശാല സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്കിയ ഉറപ്പ് വിശ്വസിക്കാമെന്ന് കപ്പല്‍ശാലാ ചെയര്‍മാനും എംഡിയുമായ മധു എസ്. നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
കപ്പല്‍ നിര്‍മ്മാണ രംഗത്ത് ആഗോള തലത്തിലുള്ള മാന്ദ്യത്തിലും നേട്ടമുണ്ടാക്കിയ കൊച്ചി ശാലയുടെ ഭാവി പരിപാടികള്‍ക്ക് ഓഹരി വില്‍പ്പന കൂടിയേ കഴിയൂ. തൊഴിലാളി സംഘടനകള്‍ക്ക് തെറ്റിദ്ധാരണമൂലം ഉണ്ടായിരുന്ന വിയോജിപ്പ് നീക്കാനായി. ഓഹരിവില്‍പ്പന മൂലം നേട്ടമേ ഉണ്ടാകൂ എന്ന വിശദീകരണത്തില്‍ ജീവനക്കാര്‍ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: