ന്യൂദല്‍ഹി: പൈലറ്റുമാരുടെ സംഘടനയായ പൈലറ്റ് ഗില്‍ഡ് അസോസിയേഷന്റെ അംഗീകാരം എയര്‍ഇന്ത്യ റദ്ദാക്കി. ഇതു കൂടാതെ സമരം ചെയ്ത പത്ത് പൈലറ്റുമാരെ പുറത്താക്കിയതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്കകം ജോലിക്ക് ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരായ ആഭ്യന്തര സര്‍വ്വീസിലെ പൈലറ്റുമാര്‍ക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ പരിശീലനം നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് സമരം നടത്തുന്നത്. പ്രതിഷേധമെന്ന നിലയില്‍ പൈലറ്റുമാര്‍ അവധിയിലെ പ്രവേശിച്ചിരിക്കുകയാണ്. സമരം പല അന്താരാഷ്ട്ര സര്‍വ്വീസുകളെയും ബാധിച്ചു.
എയര്‍ ഇന്ത്യയ്ക്കായി 42,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമരത്തിലേക്ക് പോകരുതെന്ന് മാനേജുമെന്റ് അഭ്യര്‍ത്ഥിച്ചു. പുനരുദ്ധാരണത്തിനായി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ കാത്തിരിക്കണമെന്ന നിര്‍ദ്ദേശം പൈലറ്റുമാര്‍ അംഗീകരിച്ചില്ല.
അസുഖം ചൂണ്ടിക്കാട്ടിയാണ് നൂറോളം പൈലറ്റുമാര്‍ വിമാനം പറത്താന്‍ വിസമ്മതിച്ചത്. അസുഖമാണെന്ന് അറിയിച്ച പൈലറ്റുമാരുടെ വീടുകളിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പൈലറ്റര്മാരുടെ ആരോഗ്യം ഉറപ്പു വരുത്തേണ്ടത് തങ്ങളുടെ പ്രഥമ ഉത്തരവാദിത്വമാണെന്ന് എയര്‍ഇന്ത്യ വ്യത്തങ്ങള്‍ അറിയിച്ചു.
മുന്നറിയിപ്പില്ലാതെ സമരം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. പൈലറ്റുമാര്‍ക്ക് പ്രശ്നങ്ങള്‍ നേരിട്ട് തന്നോട് പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യാ മാനേജുമെന്റും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: