കൊച്ചി: സോളാര്‍ കമ്മിഷന് മുമ്പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ക്രോസ് വിസ്താരം തുടങ്ങി. കമ്മീഷന്റെ അഭിഭാഷകനാണ് ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യുന്നത്. കേസിലെ പ്രതി സരിതാ നായരുടെ അഭിഭാഷകനും ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യും.
സരിതയ്ക്ക് വേണ്ടി ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് സെക്രട്ടറി രാജേന്ദ്രനാണ് ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യുന്നത്. ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ സോളാര്‍ കമ്മീഷന് നേരത്തെ അനുമതി നല്‍കിയിരുന്നു. തനിക്ക് ഉമ്മന്‍ചാണ്ടിയോട് നേരിട്ട് നാല് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അതിനാല്‍ ക്രോസ് വിസ്താരത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സരിതാ നായര്‍ കമ്മിഷന് കത്ത് നല്‍കുകയായിരുന്നു. പല കാര്യങ്ങളിലും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം പറയുകയാണെന്നും സരിത അറിയിച്ചിരുന്നു.
സോളാര്‍ ഇടപാടിനെക്കുറിച്ചും സരിതയെക്കുറിച്ചും ബിജു രാധാകൃഷ്ണനെക്കുറിച്ചും താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കടപ്ലാമറ്റത്ത് ഒരു പരിപാടിക്കിടെ സരിതയെ കാണുമ്പോള്‍ അത് അവരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ഉമ്മന്‍ചാണ്ടി കമ്മിഷന് മുമ്പാകെ നല്കിയ മൊഴി.
നേരത്തെ, മുന്നു തവണ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന് വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23ന് വിസ്തരിച്ചപ്പോള്‍ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രോജക്ട് ഇല്ലായിരുന്നെന്നും തന്റെ പേരില്‍ വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: