വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധന ഉത്തരവിനെ തള്ളി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ഉത്തരവിനെതിരെ അമേരിക്കന്‍ ജനത പ്രതിഷേധിക്കണമെന്ന് ഒബാമ പുറത്തുവിട്ട പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് വക്താവ് കെവിന് ലെവിസ് മുഖേന ഒബാമ പ്രസതാവന ഇറക്കിയത്.
ഒബാമയുടെ ഭരണകാലത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് കുടിയേറ്റ വിരുദ്ധ നയമെന്ന ട്രംപിന്റെ വാദത്തെ അദ്ദേഹം തള്ളി. നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങള്‍ ഭീകരരെ സംരക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതും തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാരണത്താല്‍ രണ്ട് ഇറാഖ് പൗരന്മാര്ക്ക് കുടിയേറാനുള്ള വിസ നിഷേധിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണെന്ന ട്രംപിന്റെ വാദവും ഒബാമ നിഷേധിച്ചു.
അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഒരവസരത്തില്‍ താന്‍ പ്രതികരിക്കുമെന്ന് ഒബാമ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം കുടുംബവുമായി ഒഴിവുകാലം ആസ്വദിക്കുകയാണ് അദ്ദേഹം
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം സിറിയ, ഇറാന്, ഇറാഖ്, സൊമാലിയ, ലിബിയ, യെമന്‍ തുടങ്ങി ഏഴ് രാജ്യങ്ങളിലെ ജനങ്ങളള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: