കൊട്ടാരക്കര: ഏനാത്ത് പാലം അപകടാവസ്ഥയിലായി ഗതാഗതം നിരോധിച്ചതോടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്റ്റീല്‍ പാലമോ, തൂക്കുപാലമോ താല്‍ക്കാലികമായി നിര്‍മ്മിക്കാന്‍ ഇന്നലെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതില്‍ ഏതാണ് വേണ്ടതെന്ന് ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്ന വിദഗ്ദസംഘം തീരുമാനിക്കും.
പഴയ പാലം നിലനിന്ന സ്ഥലത്തായിരിക്കും എംസി റോഡിനെ ബന്ധിപ്പിച്ചുകൊണ്ട് താല്ക്കാലികപാലം നിര്‍മ്മിക്കുക. യാത്രാസൗകര്യം ആവശ്യപ്പെട്ട് കുളക്കടയിലെയും ഏനാത്തെയും ജനങ്ങള്‍ പെബ്രുവരി മൂന്നിന് എംസി റോഡ് മൈലത്ത് ഉപരോധിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതാണ് പെട്ടെന്ന് തന്നെ ഇത്തരമൊരു തീരുമാനത്തിന് കാരണം. കൂടാതെ സമാന്തര റോഡുകളായി ഇപ്പോള്‍ ഉപയോഗിക്കുന്ന മൈലം-പട്ടാഴിറോഡ്, പൂത്തൂര്‍മുക്ക്-അന്തമണ്‍, ആറാട്ട്പുഴ റോഡ്, പൂത്തൂര്‍, ഞാങ്കടവ് മണ്ണടി റോഡ്, പുത്തൂര്‍, നെടിയവിള, കടമ്പനാട് റോഡ് എന്നിവ വീതികൂട്ടി അറ്റകുറ്റ പണികള്‍ നടത്തും. എവിടെയൊക്കെയാണ് ഇത്തരത്തില്‍ നിര്‍മ്മാണം ആവശ്യമായതെന്ന് ഇന്നത്തെ പരിശോധകസംഘം തീരുമാനിക്കും. വാഹനം തിരിയുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ബോര്‍ഡുകളും, ദിശാസൂചികകളും സ്ഥാപിക്കും. ഏനാത്ത് മുതലുള്ള യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നിശ്ചിത കെഎസ്ആര്‍ടിസി ബസുകളെ അടൂര്‍, ഏനാത്ത്, മണ്ണടി, ഞാങ്കടവ്, പൂത്തൂര്‍, കൊട്ടാരക്കര വഴി തിരിച്ചുവിടും. തിരുവന്തപുരം ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പത്തനംതിട്ട ഭാഗത്തേക്ക് വാളകം ചെങ്ങമനാട് വഴിയും മൈലം പട്ടാഴി, പൂത്തൂര്‍മുക്ക് അന്തമണ്‍, ആറാട്ട്പുഴ ഏനാത്ത് വഴി പോകാം. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ പൂത്തൂര്‍മുക്ക് അന്തമണ്‍ ആറാട്ട് പുഴ, ഏനാത്ത് വഴിയാകും യാത്ര. ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തല്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശം നല്കി. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാര്, കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.രാജേഷ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പൊതുമരാമത്ത്, കെഎസ്ടിപി, എക്സിക്യൂട്ടീവ് എഞ്ചീയര്‍മാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ സമിതിയാണ് ഇന്ന് സന്ദര്‍ശനം നടത്തി താല്‍ക്കാലിക പാലം സംബന്ധിച്ചും റോഡുകള്‍ വീതികൂട്ടുന്നതും സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: