ആലപ്പുഴ: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാകുന്നു. ദേശീയ, സംസ്ഥാന പാതകളുടെ ഓരത്തുകൂടിയും പിഡബ്ള്യുഡി റോഡുകളുടെ സമീപത്തുകൂടിയും കടന്നുപോകുന്ന പൈപ്പ് ലൈനുകളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതുമൂലം സാധിക്കാത്തതാണ് പ്രശ്നം.
ടാറിങിന് അടിയിലൂടെ കടന്നുപോകുന്ന ശുദ്ധജല വിതരണ പൈപ്പില്‍ തകരാറുണ്ടായി വെള്ളം റോഡിന്റെ ഉപരിതലത്തില്‍ എത്തിയാലും റോഡ് പൊളിച്ച് അറ്റകുറ്റപണി നടത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നതുമൂലം പലപ്പോഴും ചെറിയ അറ്റകുറ്റപ്പണി നടത്തേണ്ട തകരാര്‍ ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നിലയിലേക്ക് വളര്‍ന്നതിനുശേഷമാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്.
ജലവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഏകോപനമില്ലാത്തതാണ് ഇത്തരത്തില്‍ തകരാറുകള്‍ പരിഹരിക്കാന്‍ വൈകുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലെ മെല്ലേപ്പോക്കുമൂലം പലയിടങ്ങളിലും ശുദ്ധജലം അധികൃതരുടെ കണ്മുമ്പില് പാഴാകുകയാണ്. ജില്ലാക്കോടതി പാലത്തിന് സമീപം കഴിഞ്ഞ ദിവസം പൈപ്പുലൈന്‍ പൊട്ടി കുടിവെള്ളം പാഴായി.
കൂടാതെ റോഡും തകര്‍ന്നു. ആലപ്പുഴ ബോട്ട് ജെട്ടിക്കു മുന്‍വശം റോഡിന് താഴെ പൈപ്പ്ലൈന് തകരാറിലായതുമൂലം ആഴ്ചകളോളമാണ് ശുദ്ധജലം പാഴായത്. പകല്‍ ഗതാഗതത്തിരക്കേറെയുള്ള ഇവിടെ റോഡ് പൊളിച്ച് അറ്റകുറ്റപണി സാദ്ധ്യമല്ല. എന്നാല്‍ രാത്രിയില്‍ ഗതാഗതത്തിനു തടസമുണ്ടാക്കാത്ത തരത്തില്‍ അറ്റകുറ്റപ്പണി നടത്താമെങ്കിലും സാങ്കേതികത്വം പറഞ്ഞ് തകരാര്‍ പരിഹരിക്കുന്നതു നീട്ടികൊണ്ടുപോയതുമൂലം ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ് ഇവിടെറോഡിലൊഴുകിയത്.
ഭൂമിക്കടിയിലൂടെ കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നയിടങ്ങളില്‍ മുന്‍കരുതലില്ലാതെ കേബിളുകളും പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതുമൂലം പൈപ്പ് ലൈന്‍ തകരാറിലാകുന്നത് നിത്യസംഭവമാണ്. കല്ലുപാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രി ഇത്തരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകരാറിലായി പ്രദേശത്ത് വെള്ളപൊക്കം തന്നെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: