ന്യൂദല്‍ഹി: രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം എവിടെ സ്ഥിരതാമസമാക്കണമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ രാഷ്ട്രപതി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ജൂലൈ 25 നാണ് പാട്ടീലിന്റെ സേവന കാലാവധി അവസാനിക്കുന്നത്. രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിക്കുന്ന പ്രതിഭാ പാട്ടീലിന് കേന്ദ്രസര്‍ക്കാര്‍ പൂനെയില്‍ അനുവദിച്ച് നല്കിയ വസതിയെച്ചൊല്ലി വന്‍ വിവാദങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. 2.6 ലക്ഷം വരുന്ന വസതിയുടെ വിശദവിവരങ്ങള്‍ മുന്‍ സൈനികോദ്യോഗസ്ഥനായ സുരേഷ് പാട്ടീല്‍ പുറത്തുവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പൂനെയിലെ ബദ്കി കന്റോണ്മെന്റില് രാഷ്ട്രപതിക്കായി ഒരുങ്ങുന്നത് 4500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ്. അഞ്ചേക്കറിലും അധികം വരുന്ന സ്ഥലത്താണ് വീടുപണി നടക്കുന്നത്. ഇത്രയും അധികം വിസ്തീര്‍ണമുള്ള ഭൂമിക്ക് ചുറ്റും മതിലുകെട്ടി രാഷ്ട്രപതിയെ സംരക്ഷിക്കുന്നത് എന്തിനാണെന്നും സുരേഷ് പാട്ടീല്‍ ചോദിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയം അനുവദിച്ച പൂനെയിലെ വസതി പ്രതിഭാ പാട്ടീല്‍ വേണ്ടെന്നുവെച്ചിരുന്നു. വീടനുവദിച്ചതിനെതിരെ വിമുക്തഭടന്മാരുടെ സംഘടന രംഗത്തുവന്നതിനെത്തുടര്‍ന്നാണ് രാഷ്ട്രപതി ഇത്തരത്തില്‍ തീരുമാനമെടുത്തത്.
രാഷ്ട്രപതി വിരമിച്ചാല്‍ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ സര്‍ക്കാര്‍ ചെലവിലുള്ള താമസസ്ഥലം ഉപയോഗിക്കാം. അല്ലെങ്കില്‍ തിരികെ അവരുടെ സംസ്ഥാനങ്ങളില്‍ പോകാമെന്നതാണ് കീഴ്വഴക്കം. എന്നാല്‍ വീടുനിര്‍മാണം നിയമലംഘനമല്ലെന്ന് രാഷ്ട്രപതിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: