മൂലമറ്റം: അറക്കുളം-മൂലമറ്റം മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. യുവാക്കളെ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അനേകം യുവാക്കളാണ് ഈ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിരിക്കുന്നത്.
അറക്കുളത്തെ കോളേജ് കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. കാഞ്ഞാര്‍ പാലത്തിനു സമീപത്തു നിന്നും രണ്ട് മാസത്തിനുള്ളില്‍ രണ്ട് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറക്കുളം കാവുംപടി കേന്ദ്രീകരിച്ച് യുവാക്കളെ വലയില്‍ വീഴ്ത്തുവാന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ മാന്യമായി പ്രദേശവാസികളോട് ഇടപെടുകയും രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇവരുടെ ശൈലിയാണ്.കഴിഞ്ഞ ദിവസം അറക്കുളം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയെ ഇരുട്ടിന്റെ മറവില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത് ഇതേ സംഘത്തില്‍പെട്ടവരായിരുന്നു. ഈ സംഘത്തിന്റെ സംഘടിത നീക്കം പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്നുണ്ട്.
ആനയെ കല്ലെറിഞ്ഞതിനെ ചോദ്യം ചെയ്ത ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴുക്കുവാനും ഇവര്‍ തയ്യാറായി. കഞ്ചാവും മദ്യവും നല്കി യുവാക്കളെ വരുതിയിലാക്കി നാട്ടില്‍ അശാന്തി വിതയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: