ഹരിപ്പാട്: കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ തുണ്ടുകളത്തില്‍ വീട്ടില്‍ ഉത്തമന്റെ മകന് ഉല്ലാസ് (28) ആണ് മരിച്ചത്.
പ്രതി പൊത്തപ്പള്ളി ആഞ്ചനേയം വീട്ടില്‍ (താമല്ലാക്കല്‍ തെക്ക് പത്മാലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന) സന്ദീപി (20) നെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ന് വൈകിട്ട് 5.30ഓടെ കരുവാറ്റ തൈവീട് ജങ്ഷന് കിഴക്ക് വശമായിരുന്നു സംഭവം. പൂര്വ്വവൈരാഗ്യത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വാഴക്കൂട്ടത്തിലേക്ക് വീണ ഉല്ലാസിനെ കത്തി ഉപയോഗിച്ച് സന്ദീപ് കുത്തുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തി പ്രതി ഓണ്‍ലൈനില്‍ നിന്നാണ് വാങ്ങിയത്.
നെഞ്ചിനും കൈക്കുമായി ഇരുപത്തിയഞ്ചോളം കുത്തേറ്റ ഉല്ലാസിനെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.20 ഓടെയാണ് മരിച്ചത്. സംഭവത്തിന് ശേഷം ഉല്ലാസിന്റെ സ്കൂട്ടറില്‍ പ്രതി സന്ദീപ് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. പ്രദേശവാസികളാണ് ഉല്ലാസിനെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: