കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്ഐക്ക് ചെഗുവേരയെ മാത്രമേ അംഗീകരിക്കാനും ആദരിക്കാനും സാധ്യമാകൂ. കാരണം ഭാരതത്തിലെ വിപ്ലവകാരികളും ചരിത്രപുരുഷന്മാരുമെല്ലാം ദേശീയവാദികളാണ്. അതല്ലെങ്കില്‍ ചെഗുവേരയെക്കഴിഞ്ഞും വിപ്ലവവീര്യവും പോരാട്ടപാരമ്പര്യവുമുള്ള നിരവധി പേര് ഭാരതത്തിലുണ്ടെന്നിരിക്കെ മറ്റെന്തുകാരണംകൊണ്ടാണ് അവരെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ തമസ്ക്കരിച്ചത്?
ഭാരതത്തില്ത്തന്നെയുള്ള വിപ്ലവപ്പോരാളികള്‍ ധാരാളമുണ്ടായിരുന്നല്ലോ. അവരെ ആരെയും മാതൃകയാക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലേ. എട്ടുവയസ്സുള്ള കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ള വിപ്ലവകാരികള്‍ ഭാരതചരിത്രത്തിലുണ്ടായിരുന്നു. ഭഗത്സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ഫട്കേ, രാംസിംഗ് കുക്ക, ഖുദിറാം ബോസ്, യതീന്ദ്ര മുഖര്‍ജി, ചാഫേക്കര്‍ സഹോദരന്മാര്, ഉദ്ധംസിംഗ്, അഷ്ഫക്കുള്ള തുടങ്ങി എത്രയോ മഹാന്മാരായ വിപ്ലവകാരികള്‍. അവരുടെയെല്ലാം മേലെ നില്ക്കുന്ന, വിപ്ലവകാരികളിലെ സൂര്യതേജസ്സായ നേതാജി സുഭാഷ്ചന്ദ്രബോസിനെ അവര്‍ക്ക് അവരുടെ മാതൃകാപുരുഷനാക്കാമായിരുന്നില്ലെ?
സുഭാഷ് വിപ്ലവകാരിയും മഹാനുമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് യുവാക്കള്‍ക്ക് സ്വീകാര്യനല്ലാത്തതിന് മറ്റൊരു കാരണമാണുള്ളത്. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍, നമ്പൂതിരിപ്പാടും പി.കൃഷ്ണപിള്ളയുമടക്കം സുഭാഷിനെ ഏറ്റവും കൂടുതല്‍ ചീത്തവിളിച്ചതാണ്. പട്ടി, നക്കി, വഞ്ചകന്, രാജ്യദ്രോഹി എന്നൊക്കെയാണ് അന്നത്തെ പാര്‍ട്ടി നേതാക്കള്‍ ബോസിനെ വിളിച്ചത്. അങ്ങനെ ആക്ഷേപിക്കപ്പെട്ടയാളിനെ ഇനിയെങ്ങനെ മാതൃകയാക്കും?
ഇനി പ്രായമാണ് ബോസിനെ സ്വീകാര്യനല്ലാതാക്കുന്നതെന്നു കണക്കാക്കുക. അങ്ങനെയെങ്കില്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തില്ത്തന്നെയുള്ള സമ്പൂര്‍ണ്ണ വിപ്ലവകാരിയെന്ന് അവകാശപ്പെടാവുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അത് സ്വാമി വിവേകാനന്ദനാണല്ലോ. ഭാരതത്തിലെ ഗര്‍ജിക്കുന്ന സിംഹം. ലോകം മുഴുവന്‍ ആദരവു പിടിച്ചുപറ്റിയ യുവകേസരി. പ്രായവും യുവത്വവും കടന്നിട്ടില്ലാത്ത മുപ്പത്തൊമ്പതുകാരന്. എന്തുകൊണ്ടും ചെഗുവേരയെക്കഴിഞ്ഞും ആയിരംമടങ്ങ് ഉയരത്തില്‍ നില്ക്കുന്നു സ്വാമി വിവേകാനന്ദന്. അതും ഡിവൈഎഫ്ഐക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. കാരണം അദ്ദേഹം സന്ന്യാസിയായതുകൊണ്ടു മാത്രമല്ല.
സ്വാതന്ത്ര്യസമരചരിത്രത്തെ തമസ്ക്കരിക്കുന്നതിനും വളച്ചൊടിക്കുന്നതിനും വേണ്ടിയാണല്ലോ കമ്മ്യൂണിസ്റ്റുകള്‍ ചരിത്രരചന നടത്തിയിട്ടുള്ളത്. അങ്ങനെ എഴുതിയവരില്‍ പ്രമുഖന് സവര്‍ണനേതാവായ ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. നമ്പൂതിരിപ്പാടിന്റെ ദൃഷ്ടിയില് സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവുമൊക്കെ നടത്തിയ പ്രവര്‍ത്തനം ബൂര്ഷ്വാദേശീയതയുടെ പുനരുത്ഥാനമാണ്. തന്നെയല്ല സ്വാമി വിവേകാനന്ദന്റെയും മറ്റും പ്രയത്നഫലമായുണ്ടായ ഹൈന്ദവ പുനരുത്ഥാനമാണ് ആത്യന്തികമായി ഭാരത വിഭജനത്തിനു കാരണമായതുപോലും. (ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, അധ്യായം 19 – ഹൈന്ദവ പുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപം, ഇ.എം.എസ്) അങ്ങനെയുള്ള ദേശീയതയുടെ വികൃതരൂപമായ സ്വാമി വിവേകാനന്ദന് എന്ന ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തിനെ ഡിവൈഎഫ്ഐക്ക് ഉള്‍ക്കൊള്ളാന്‍ അനുമതിയില്ല. അതുകൊണ്ടാണ് അവര്‍ ദേശീയതയുടെ ആദര്‍ശമോ സന്ന്യാസിയുടെ അടയാളമോ ഭാരതീയതയുടെ ബിംബമോ ഒന്നുമല്ലാത്ത ഒരു വിദേശിയെ മാതൃകയാക്കിയത്.
എന്നാല്‍ ചെഗുവേര ഭാരതത്തെയും ഇവിടുത്തെ സ്വാതന്ത്ര്യസമരത്തെയും വിലയിരുത്തിയത് വിപ്ലവത്തിന്റെ മഹത്വത്തിന്റെ അടിസ്ഥാനത്തിലല്ല. 1959 ല്‍ ഭാരതം സന്ദര്‍ശിച്ച ചെ ഓള് ഇന്ത്യാ റേഡിയോക്ക് ഒരു അഭിമുഖം അനുവദിച്ചു. കെ.പി.ഭാനുമതി എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു എഐആറിനുവേണ്ടി ചെ യെ കണ്ടത്. ആ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ”നിങ്ങള്‍ക്ക് ഗാന്ധിജിയും പ്രാചീന ദര്‍ശനവും ഉണ്ട്. ഞങ്ങളുടെ ലാറ്റിനമേരിക്കക്ക് ഇത് രണ്ടുമില്ല. അതുകൊണ്ടാണ് ഞങ്ങളുടെ മനസ് മറ്റൊരുതരത്തില്‍ രൂപപ്പെട്ടത്”. ധ്യാനാത്മകമായ ഒരു സാംസ്കാരിക പൈതൃകത്തില്‍ നിന്നേ ഗാന്ധിജിയെപ്പോലെ ഒരാള്‍ ഉയര്‍ന്നു വരികയുള്ളുവെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചു.
തങ്ങള്ക്കില്ലാതെപോയതും ഭാരതത്തിനു സ്വന്തമായുള്ളതുമായ ഒരു പാരമ്പര്യത്തെ ചെ അഭിനന്ദിക്കുകയാണു ചെയ്തത്. എന്നാല്‍ ചെ യെ ആരാധിക്കുന്ന ഭാരതത്തിലെ (കേരളത്തിലെ) ഡിവൈഎഫ്ഐ സുഹൃത്തുക്കള്‍ക്ക് അദ്ദേഹത്തിനു ഭാരതത്തിനോട് തോന്നിയ ആദരവുപോലും ഈ 2017 ലും ഉണ്ടായിട്ടില്ല. എന്തൊരു ഗതികേട്.
ചെഗുവേരയ്ക്ക് ഒരന്യ രാജ്യത്തോടു തോന്നിയ സ്നേഹവും ബഹുമാനവും കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വന്തം നാടിനോട് ഇനിയെങ്കിലും തോന്നുമോ? എങ്കില്‍ ഈ നാടിന്റെ പുത്രന്മാരില് ഒരുവനെ നിങ്ങളുടെ മാതൃകയാക്കിക്കൂടെ? ചെ പറഞ്ഞതിന്റെ പേരിലെങ്കിലും ഈ നാടിന്റെ ചില പാരമ്പര്യങ്ങളില്‍ അഭിമാനിച്ചുകൂടെ? സ്വന്തം പിതാക്കളെയും പാരമ്പര്യങ്ങളെയും തള്ളി പറയുന്നത് ഇനിയെങ്കിലും നിര്‍ത്തിക്കൂടെ? ഒട്ടേറെ കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിലേറെ നന്മകള് നിലനിര്‍ത്തിയ ഈ നാടിന്റെ മണ്ണിനെയും മനസിനെയും അല്‍പ്പമെങ്കിലും സ്നേഹിക്കാന്‍ പഠിപ്പിച്ചുകൂടെ?
കമ്മ്യൂണിസ്റ്റ് യുവജനങ്ങളുടെ ഈ സമ്മേളനത്തിലെങ്കിലും നാടിനുവേണ്ടി അവര്‍ മാറിച്ചിന്തിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: