ആലപ്പുഴ: ഇടതു വലതു മുന്നണികള്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ അഴിമതിയുടെ രാവണന്കോട്ടകളാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ആലപ്പുഴ ജില്ലയിലെ സഹകരണ സംഘങ്ങളുടെ അഴിമതി അന്വേഷിക്കണമെന്നും കോടികളുടെ അഴിമതി നടത്തിയ മാവേലിക്കര താലൂക്ക് സഹകരണ സംഘം ഭരണ സമിതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ സഹകരണ ബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും ചേര്‍ന്ന് സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രങ്ങളാക്കി അധഃപതിപ്പിച്ചു. സഹകരണ സംഘങ്ങളിലെ അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും കൈ കോര്‍ക്കുകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങളിലുള്ള 30,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറാകണം.
വൈദ്യനാഥന് കമ്മീഷന് വ്യവസ്ഥകള്‍ സഹകരണ സംഘങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്നത്തെ തകര്‍ച്ച ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുത്തകയല്ലെന്നും മാവേലിക്കര സഹകരണ സംഘത്തിലെ അഴിമതി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണിക്കണമെന്നും സമ്മേലനത്തില്‍ അദ്ധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ജില്ലാ സഹ. ബാങ്ക് പ്രസിഡന്റ് ആയിരുന്നപ്പോള്‍ നടന്ന ഹവാല ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ നേതാക്കളായ പി.കെ. വാസുദേവന്‍, ഡി. അശ്വനിദേവ്, എല്‍.പി. ജയചന്ദ്രന്, എം.വി. ഗോപകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, കെ.ജി. കര്‍ത്ത, ടി. സജീവ് ലാല്‍, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ചിന് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജി. വിനോദ് കുമാര്‍, പെരുമ്പളം ജയകുമാര്‍, കെ.എസ്. വിനോദ്, ഡി. പ്രസന്നകുമാര്‍, സജു ഇടക്കല്ലില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്, ജി. ജയദേവ് എന്നിവര്‍ നേതൃത്വം നല്കി.
സിപിഎം ഭരിക്കുന്ന ബാങ്കുകളിലും അഴിമതി: സജി ചെറിയാന്
മാവേലിക്കര: കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളില്‍ മാത്രമല്ല സിപിഎം നേതൃത്വത്തില്‍ ഭരിക്കുന്ന ബാങ്കുകളിലും വലിയ അഴിമതിയാണ് നടക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്. മാവേലിക്കര സഹകരണ ബാങ്ക് ക്രമക്കേടുകള്‍ക്കെതിരെ മാവേലിക്കരയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ചെറിയാന്.
അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മുകാര്‍ ഒട്ടും പിന്നിലല്ല. മുപ്പത്തിരണ്ടു ബാങ്കുകളില്‍ അഴിമതിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിട്ട് കേസ് വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് സജി ചെറിയാന് ആവശ്യപ്പെട്ടു.
സിപിഎമ്മിനെ ചീത്തവിളിക്കുന്നത് ഇപ്പോള്‍ സിപിഐക്കാര്‍ക്ക് ശീലമായി മാറിയിട്ടുണ്ട്. സിപിഐ നേതൃത്വം പറയുന്നതെല്ലാം വിവരക്കേടാണ്. ഒരു അന്വേഷണവും നടത്താതെയാണ് ഇവര്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നും സജി പറഞ്ഞു.
അഴിമതിക്കാരെ സിപിഎം സംരക്ഷിക്കുന്നു
ആലപ്പുഴ: മാവേലിക്കര സഹകരണ ബാങ്കില്‍ അഴിമതി നടത്തിയവരെ രക്ഷിക്കാന്‍ സിപിഎം വ്യഗ്രത കാട്ടുന്നുവെന്ന് ജില്ലാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അഡ്വ. എം. ലിജു. ആദ്യഘട്ടത്തില്‍ പോലീസിനും സഹകരണ രജിസ്റ്റാര്‍ക്കും ലഭിച്ച പരാതികളില്‍ ഒരു നടപടിയും ഉണ്ടായില്ല.
സിപിഎം വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കോണ്‍ഗ്രസ്സ് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുത്തു. കോണ്‍ഗ്രസില്‍ അധികാരങ്ങള്‍ കുത്തകയാക്കി പിടിച്ചുവച്ചിരിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിക്ക് നിയന്ത്രണമില്ലാത്തയിടങ്ങളിലെ പേരുദോഷം പാര്ട്ടിയേറ്റെടുക്കേണ്ടതില്ല. ഗുണഫലം വ്യക്തിക്കും പേരുദോഷം പാര്‍ട്ടിക്കും. ഇവയെല്ലാം പാര്‍ട്ടി പരിശോധിക്കുമെന്നും ലിജു പറഞ്ഞു.
ധര്‍ണ്ണ ഇന്ന്
ചേര്‍ത്തല: ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ധര്‍ണ്ണ നടത്തും. ബാങ്കില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും മുക്കുപണ്ട തട്ടിപ്പ് യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ധര്‍ണയില്‍ ബിജെപി തണ്ണീര്‍മുക്കം മേഖലാ പ്രസിഡന്റ് പി.എം. ബിജുമോന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: