അമ്പലപ്പുഴ: പുറക്കാട് പണ്ഡകശാല നാഗയക്ഷീക്ഷേത്രം സ്വകാര്യ വ്യക്തികള്‍ കയ്യടക്കുന്നു. ക്ഷേത്രത്തിന്റെ പേരിലെ അനധികൃത പണപ്പിരിവിന് ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപമുയരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം കഴിഞ്ഞ അറുപതു വര്‍ഷമായി പൂജകള്‍ മുടങ്ങി കാടുപിടിച്ച് നശിക്കുകയായിരുന്നു. ക്ഷേത്രം തകരുന്നതായി ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഭക്തരുടെ സഹകരണത്തോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാകാര്യങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയത്.
2015 മാര്‍ച്ചില്‍ ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്തുകയും മാസംതോറും ആയില്യം നാളില്‍ പൂജ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി 12 പേരില്‍ നിന്നും ദേവസ്വം ബോര്‍ഡ് 100 രൂപ വീതം വാങ്ങി ഏഴുപേരടങ്ങുന്ന ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. ഇവരില്‍ ചിലര്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കേണ്ട എന്ന അഭിപ്രായം ഉയര്‍ത്തിയതോടെ അനുകൂലിക്കാത്തവര് ഇതില്‍ നിന്നും മാറുകയായിരുന്നു. കൂടാതെ രസീതുകള്‍ ഇല്ലാതെ പണപ്പിരിവു നടത്തുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം അഷ്ടമംഗല ദേവപ്രശ്നം നടത്തി പുനരുദ്ധാരണത്തിന്റെ പേരില്‍ പണപ്പിരിവ് ആരംഭിച്ചതോടെ ഭക്തര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കയാണ്.
ദേവസ്വം ബോര്‍ഡ് പുതിയ ഉപദേശക സമിതിയെ തെരെഞ്ഞെടുക്കാന്‍ ഉത്തരവായി. ക്ഷേത്രത്തിന്റെ പകുതിയിലേറെ ഭൂമിയും അന്യാധീനപ്പെട്ടുകഴിഞ്ഞു. അടിയന്തരമായി ക്ഷേത്ര തനിമ നിലനിര്‍ത്തി ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: