കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ കര്മ്മവീരശൂരാവലിയില് സല്‍ഭരണം എന്നതിന്റെ അര്‍ത്ഥം സെല്‍ഭരണം എന്നാണ്. 1957 നുശേഷം പലതവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സഹകക്ഷികളും സഖ്യമുണ്ടാക്കി സല്‍ഭരണം നടത്താന്‍ ഭരണത്തിലേറുകയും സെല്‍ഭരണം നടത്തി ഇറങ്ങിപ്പോവുകയും ചെയ്തു.
1957-ല്‍ കേരളം ഭരിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍തന്നെയാണ് സെല്‍ഭരണം എന്ന സംജ്ഞ സംഭാവനചെയ്തത്. സല്ഭരണക്കാരുടെ സെല്‍ഭരണം എന്നത് മലയാളത്തിലെ പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു. ഈ പഴഞ്ചൊല്ലിനു നല്ല കതിര്‍ക്കനം വച്ച കമ്യൂണിസ്റ്റ് ഭരണമാണ് കഴിഞ്ഞ ഏഴ് മാസമായി കേരളത്തില്‍ നടക്കുന്നത്.
കേരളത്തില്‍ ഇടക്കിടെ സെല്‍ഭരണം നടക്കുന്ന വേളകളിലാണ് സോവിയറ്റ് റഷ്യ അടക്കമുള്ള ലോകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ പൊളിഞ്ഞുപോയത്. 2017-ല്‍ കേരളത്തില്‍ നിലവിലുള്ള സെല്‍ഭരണത്തിന്റെ തണലില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ 1917-ല്‍ നടന്ന ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറ്റാണ്ട് കൊണ്ടാടാന്‍ ഒരുങ്ങുകയാണ്.
ലോകത്ത് പൊളിഞ്ഞുപോയ കമ്മ്യൂണിസത്തിന്റെ പേരില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അസംബന്ധമാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിന്റെ ഭരണവും. എങ്ങനെയെല്ലാമോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിലെ പാവപ്പെട്ട ജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ സ്വപ്നങ്ങളുടെ തടവറയിലിടാന്‍ കഴിഞ്ഞു. സ്വപ്നങ്ങളുടെ തടവറയില്‍ ഒരുപക്ഷേ ജീവപര്യന്തം അകപ്പെട്ടുപോയ ദരിദ്രജനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ മൂലധനം. ഈ മൂലധനം തകര്‍ന്നുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് കേരളത്തിലും പശ്ചിമബംഗാളിലുമൊക്കെ കാണുന്നത്.
കേരളത്തിലെ ഇന്നത്തെ ഇടതുപക്ഷ ഗവണ്മെന്റ് ഒരു പരസ്യത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആരും ചിരിക്കുകയൊന്നും വേണ്ട. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ആ പഴയ പരസ്യം മലയാളികളാരും മറന്നിട്ടില്ല. ആ പരസ്യത്തിനെന്തോ ഒരു മാസ്മരികശക്തിയുണ്ടായിരുന്നു. ആ പരസ്യം എല്‍ഡിഎഫിന് വോട്ടുകള്‍ റാഞ്ചിക്കൊണ്ടു വരികയായിരുന്നു. കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് പരസ്യമുണ്ടാക്കി പ്രചരിപ്പിച്ചത്. ആരുടെ ചെലവിലാണ് പരസ്യം ഉണ്ടാക്കിയതെന്നൊന്നും നമുക്കറിഞ്ഞുകൂടാ. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും അറിഞ്ഞുകൂട എന്നല്ലേ പിണറായി വിജയന് പറയാറുള്ളത്. എന്നാല്‍ ആ പരസ്യം വിജയംകൊയ്തെടുക്കുകയും പിണറായി വിജയന് മുഖ്യമന്ത്രിയാവുകയും ചെയ്തു.
പരസ്യം വാഗ്ദാനം ചെയ്തതുപോലെ ഒന്നും ശരിയായില്ല. ഇ.പി. ജയരാജയന് മന്ത്രിസഭയില്‍നിന്നു പുറത്താവുകയും എം.എം. മണി മന്ത്രിയാവുകയും ചെയ്തു. കൂട്ടത്തില്‍ ഒരു രഹസ്യം പറയട്ടെ. അഞ്ജു ബോബി ജോര്‍ജ് പ്രാര്‍ത്ഥിച്ച പള്ളി പലരും കണ്ടുപിടിച്ചുകഴിഞ്ഞു. സാംസ്കാരിക വകുപ്പുകൂടി കിട്ടിയെങ്കില്‍ നന്നെന്ന് എം.എം. മണി ആശിക്കുന്നുണ്ടുപോലും. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ അങ്ങ് നീങ്ങുന്നു. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറുകയും ഐഎഎസുകാര്‍ പലരും ചുവട് മാറുകയും ചെയ്തു. ഏതാണ്ടൊരു ഇടതുപക്ഷ സഹയാത്രികനായിരുന്ന ചീഫ് സെക്രട്ടറി വിജയാനന്ദ് മുഖ്യമന്ത്രിക്ക് വെറുക്കപ്പെട്ടവനായി മാറിപ്പോയി.
സെന്‍ട്രല്‍ കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും തിരുവനന്തപുരത്തുവന്ന് യോഗംകൂടുകയും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തു. ഗീതാ ഗോപിനാഥ് ഇടയ്ക്കിടെ ഹാര്‍വാഡില്‍നിന്നു വിളിക്കുന്നു. കേരളത്തില്‍ വെള്ളവുമില്ല. കറന്റുമില്ല. പച്ചക്കറിയുമില്ല. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനപോലീസ് മെഡലുകള്‍ കേരളത്തിന് ഇത്തവണ കിട്ടിയില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പായിരുന്നു മെഡലുകള്‍ കിട്ടേണ്ട പോലീസുകാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് എത്തിക്കേണ്ടിയിരുന്നത്. പേരുകള്‍ അവിടെ എത്താന്‍ താമസിച്ചുപോയി.
ഐഎഎസ്- ഐപിഎസ് ചേരിപ്പോര് മുറുകിക്കൊണ്ടിരുന്ന ദിനങ്ങളില്‍ ആഭ്യന്തര വകുപ്പ് മയങ്ങിപ്പോയതുകൊണ്ടാവാം മെഡല്‍ കിട്ടേണ്ട പോലീസുകാരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിലേക്കെത്തിക്കാന് കഴിയാതായിപ്പോയത്. റിപ്പബ്ലിക് ദിനത്തിനു മെഡല്‍ കിട്ടേണ്ടവരെയൊക്കെ രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തിന് പരിഗണിക്കുമെന്നു വിചാരിച്ചു സമാധാനിക്കാം. കേരളത്തിലെ പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മതി എന്നു പാര്‍ട്ടിയും പട്ടക്കാരും തീരുമാനിച്ചതാണോ എന്നാരറിഞ്ഞു. പോലീസ് മെഡല്‍ കിട്ടാത്തത് കേന്ദ്ര അവഗണനയാണെന്നു പറഞ്ഞുപിടിപ്പിക്കാന്‍ സാദ്ധ്യതയില്ല.
വിജയന്റെ സര്‍ക്കാര്‍ പലതരം ശാപങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ആദ്യത്തെ ശാപം അച്യുതാനന്ദന്റേതുതന്നെയാണ്. അച്യുതാനന്ദനെവച്ച് തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലേക്കു നടന്നടുക്കാനുള്ള പാലം പാര്‍ട്ടി വലിച്ചുകളഞ്ഞു. അഞ്ജു ബോബി ജോര്‍ജും നന്നായി ശപിച്ചുകാണും. എന്തിനു പറയുന്നു, ഇ.പി. ജയരാജനും പിണറായി മന്ത്രിസഭയെ ശപിച്ചുകാണും.
കാലത്തെ കാല്ച്ചുവട്ടിലാക്കി നടക്കുന്ന പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റുകാരനെ മനസ്സിലാക്കാന്‍ പാര്‍ട്ടിയുടെ കാലാള്‍പ്പടയ്ക്കു കഴിയുന്നില്ല. ഐഡിയോളജിയും അണികളും മാത്രമുണ്ടായതുകൊണ്ട് ശക്തനായ കമ്യൂണിസ്റ്റുകാരനെ വാര്‍ത്തെടുക്കാന്‍ കഴിയുമോ? പിണറായി വിജയന് കൂലങ്കഷമായി ആലോചിക്കുന്നു. മുഖ്യമന്ത്രി വിജയനുവേണ്ടി നളിനി നെറ്റൊയും ബ്രിട്ടാസും ഗീതാഗോപിനാഥും സി.എം. രവീന്ദ്രനും ലക്ഷ്മിനായരും ദിനേശനും പ്രഭാവര്‍മ്മയും ആലോചിക്കുന്നു. ഇവരുടെയെല്ലാം ആലോചനകള്‍ക്കിടയിലും സിപിഎം കൊടിക്കീഴിലെ കേരളജനത കമ്യൂണിസത്തില്‍ നിന്നകലുകയാണ്. ഈ ജനതയ്ക്ക് നേതാക്കളുടെ ജീവിതരീതിയും പാര്‍ലമെന്ററി വ്യാമോഹവും കുടുംബസ്നേഹവും ഇഷ്ടപ്പെടുന്നില്ല.
നേതാക്കന്മാരുടെ മുതലാളിത്ത ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ അമര്‍ഷത്തോടെ കാണുന്നു. ഈ ജനങ്ങള്‍ വെറുക്കപ്പെട്ട അണികളായി മാറിനില്ക്കാന് വെമ്പുന്നു. കമ്യൂണിസ്റ്റ് ഐഡിയോളജി ഐക്യമുന്നണികളില്‍ കിടന്ന് കത്തിക്കരിഞ്ഞുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു ചിത്രത്തിന്റെ കലാമൂല്യമുള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷനാണ് പിണറായി വിജയന്റെ കേരള ഭരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: