സര്‍ക്കാര്‍ അനുമതിയോടെ ആണോ എന്ന് അറിയില്ല. റോഡിന്റെ ഇരുവശങ്ങളിലും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സവും അപകടങ്ങളും വരുത്തുന്ന ബാനറുകളും പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നു. റോഡിന്റെ സൈഡുകളിലും ടെലിഫോണ്‍ പോസ്റ്റ്, ഇലക്ട്രിക്കല്‍ പോസ്റ്റ് എന്നിവയുടെ മുകളിലും പരസ്യബോര്‍ഡുകള്‍ യഥേഷ്ടം തൂക്കിയിട്ടിരിക്കുന്നു. റോഡുകളും പോസ്റ്റുകളും തറവാട്ട് സ്വത്ത് എന്നപോലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി സ്വന്തമാക്കുന്നു.
പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ബില്‍ഡിങ്ങുകളും എടുത്ത് മാറ്റി ഒരു അടിച്ച് തളി നടത്താന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന് ഒരിക്കല്‍ ശ്രമിച്ചു. ജനങ്ങള്‍ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് അവ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
റോഡിലേക്ക് ഇറക്കി കെട്ടിയ, ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന പരസ്യബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ നടപടി വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്പര്യങ്ങള് മറന്ന് ജനോപകാരപ്രദമായ പ്രവൃത്തികളോട് സഹകരിക്കണം. ഇക്കാര്യത്തില്‍ പൊതുമരാമത്തും തദ്ദേശ ഭരണകൂടവും എത്രയും പെട്ടെന്ന് നടപടിയെടുക്കണം.
ഒ.പി. നമ്പീശന്, മഞ്ചേരി
ഗാന്ധിവധം അന്വേഷിച്ചാല്‍ കുടുങ്ങുക ആര്‍എസ്എസ് വിരുദ്ധര്‍
1948 മുതല്‍ ആര്‍എസ്എസിനെതിരെ ആവര്‍ത്തിച്ച് പ്രയോഗിച്ച് വായ്ത്തല മടങ്ങിയ ഗാന്ധി വധത്തിന്റെ കെട്ടുകഥയുമായി കെ.അരവിന്ദാക്ഷന്റെ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ (നിരന്തരം വധിക്കപ്പെടുന്ന ഗാന്ധി, മാതൃഭൂമി, ജനു. 31).
ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ ഗാന്ധിജിയെ വധിച്ചത് തങ്ങളല്ലെന്ന് ആര്‍എസ്എസിനും സംഘപരിവാറിനും ആരെയും വിശ്വസിപ്പിക്കാന്‍ പ്രത്യേകം ശ്രമിക്കണ്ട കാര്യമില്ല. കാരണം ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കണ്ട് 1949 ല്‍ തന്നെ അന്നത്തെ സര്‍ക്കാര്‍ സംഘത്തിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതാണ്. പല അന്വേഷണ കമ്മീഷനുകളും ആ വസ്തുത സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. അക്കാര്യം അപവാദ പ്രചാരണങ്ങള്‍ കൊണ്ട് നിരന്തരം ഗാന്ധിജിയെ വധിക്കുന്നവര്‍ ഓര്‍ക്കണം.
ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നുള്ളതിന് ചര്‍വ്വിതചര്‍വണം ചെയ്യാത്ത പുതിയ വല്ല തെളിവുകളും ഉണ്ടങ്കില്‍ ലേഖകന്‍ ഹാജരാക്കണം. അല്ലാതെ വൈരനിര്യാതനബുദ്ധിയോടെ ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാകുകയില്ലല്ലോ.
ലേഖകന്‍ സൂചിപ്പിച്ചതു പോലെ 1934 മുതല്‍ 1948 ജനുവരി വരെ ആറു തവണ ഗാന്ധിജിക്കു നേരെ വധശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ ആ കാലയളവില്‍ അതിനെക്കുറിച്ച് യാതൊരന്വേഷണവും ബ്രിട്ടീഷ് സര്‍ക്കാരോ 1947 ആഗസ്റ്റ് 15 ന് അധികാരമേറ്റ ഭാരത സര്‍ക്കാരോ നടത്തി വധശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടിക്കാതിരുന്നതെന്തുകൊണ്ടാണ്? അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഗാന്ധി വധം തീര്‍ച്ചയായും തടയാമായിരുന്നില്ലേ? ഇരുസര്‍ക്കാരും ആ ദിശയില്‍ അന്വേഷണം നടത്താതിരുന്നതിന്റെ രഹസ്യം എന്താണ്? ജനുവരി 30ന് ഗാന്ധിജിയെ വധിച്ച സ്ഥലത്തു വച്ചുതന്നെ നാഥുറാം ഗോഡ്സെയെ പിടിച്ചതാണല്ലോ. ഉടനെതന്നെ ഘാതകന് ഹിന്ദുമഹാസഭക്കാരനായ ഗോഡ്സേ ആണന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണ്?
വൈക്കം മുഹമ്മദ് ബഷീര്‍ ഒരിക്കല്‍ പ്രസംഗിച്ചതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”രണ്ടുമൂന്ന് ദിവസത്തേക്ക് വെടിവെച്ചത് ആരാണെന്ന് പറഞ്ഞിരുന്നില്ല. ഗാന്ധിജിയുടെ മരണവൃത്താന്തം കേട്ട് കുറേയധികം മുസ്ലിം വീടുകളും പീടികകളും തീവെക്കുകയും കുറെ മുസ്ലിംകളെ കൊല്ലുകയും ചെയ്തിട്ടുണ്ട്.” ബഷീര്‍ പറഞ്ഞത് സത്യമെങ്കില്‍ ആ രണ്ടു മൂന്ന് ദിവസങ്ങളില്‍ എന്ത് ആലോചനയാണ് നടന്നിട്ടുള്ളത്? അതോ ആര്‍എസ്എസിനെ കുരുക്കാനും നിരോധിക്കാനുമുള്ള ഗൂഢാലോചനയാണോ ആ ദിവസങ്ങളില്‍ നടത്തിയത്?
ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് ഉത്തരവാദിത്വമില്ല എന്നു തെളിഞ്ഞിട്ടുള്ളത് മാത്രം പോര. ആരൊക്കെയാണ് ആ മഹാപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ലോകം അറിയണം. അതിനാലാണ് ഗാന്ധിവധത്തെക്കുറിച്ച് ഇനിയും അന്വേഷണം വേണമെന്ന് പറയുന്നത്.
ആര്.ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
ട്രേഡ് യൂണിയനുകള്‍ എല്ലാം കാണണം
കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ പ്രബുദ്ധതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണെന്നാണ് പൊതുവായുള്ള ധാരണ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജനപക്ഷത്ത് അവര്‍ നിലയുറപ്പിക്കുന്നു. പക്ഷേ ഈയിടെ ട്രേഡ് യൂണിയനുകളുടെ ജനപക്ഷ ചായ്വ് കുറഞ്ഞുപോയതായി സംശയം.
പെരിയാര്‍ എത്രയോ നാളുകളായി നിറംമാറി ഒഴുകുന്നു. ഏഴുദിനങ്ങളില്‍ ഏഴുനിറത്തില് ഒഴുകുന്നുവെന്ന് ആലങ്കാരികമായി പറയാം. മീനുകള്‍ ചത്തു പൊങ്ങുന്നത് വാര്‍ത്തയല്ല; കാരണം അതു നിത്യേനയെന്നോണം സംഭവിക്കുന്നു. പക്ഷേ അതിന് കാരണക്കാരായ കമ്പനികള്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയുന്നില്ല.
ഒരുപക്ഷേ മനുഷ്യര്‍ പെരിയാറില്‍ ചത്തുപൊങ്ങുമ്പോള്‍ അവര്‍ പ്രതികരിച്ചേക്കും.
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന് പ്രതിഷേധം നടന്നു. നോട്ടുനിരോധനത്തിനെതിരെയും ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രതിഷേധ പ്രകടനം നടത്തുന്നു.
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന പെരിയാറിനെ വിഷവെള്ളം തുറന്നുവിട്ട് മലിനീകരിക്കുന്നതിനെതിരെ ഒരു സംയുക്ത പ്രതിഷേധം എന്തേ നടത്താത്തത്?
കെ.വി. സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: