തിരുവനന്തപുരത്തെ ലോഅക്കാദമി എന്ന സ്ഥാപനത്തില്‍ ഒരു കാര്യവും ‘ലോ’ അനുസരിച്ചല്ല പോകുന്നതെന്ന്് പൊതുവെ ആക്ഷേപമുണ്ട്. നേരത്തെ ഞങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഹൈക്കോടതി ഇത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ തൂങ്ങും വിധത്തിലുള്ള നടപടിക്രമങ്ങളാണ് അവിടെ നടക്കുന്നത്. ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഇത്രയും കാലം ഒരു നിയമത്തിനും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുകൊണ്ടിരുന്നത് എന്നതാണ്.
ലോകത്തിന്റെ ഏതുകോണിലെ അസ്വാസ്ഥ്യവും അക്രമവും പീഡനങ്ങളും നമ്മുടെ സ്വന്തം അനുഭവമാക്കി പ്രതികരിക്കുന്ന വിഭാഗങ്ങളും ഇവിടെ നിശ്ശബ്ദമാണ്.
ഈ നിശ്ശബ്ദതക്കു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്, സ്വജനപക്ഷപാതമുണ്ട്, സാമ്പത്തികവശമുണ്ട്. ഏതൊക്കെ തരത്തില്‍ ന്യായീകരിച്ചാലും എന്തൊക്കെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് വാചാലരായാലും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാരലല്‍ കോളജില്‍ പോലും നടക്കാത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവിടെ നടമാടുന്നത്. അതൊക്കെ വര്ണമേലാപ്പിട്ട് സുന്ദരമാക്കി വെച്ചിരിക്കുന്നു എന്നുവേണം പറയാന്‍.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അഭിമാനമാണെന്ന് ചൂണ്ടിക്കാട്ടി വര്‍ധിത വീര്യം പ്രകടിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടന ആര്‍ക്കോ വേണ്ടിയെന്ന പേരില്‍ ചില കോലാഹലങ്ങള്‍ നടത്തുന്നുണ്ട് എന്നുമാത്രം. ഇത് പക്ഷേ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായി മാറിയിരിക്കുകയാണ്. തങ്ങള്‍ കാത്തുരക്ഷിച്ചുപോരുന്ന മാനേജ്മെന്റിനെതിരെ മറ്റുജനകീയ പ്രസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവന്നപ്പോള്‍ നിവൃത്തികേടുകൊണ്ടാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത സമരപ്രഹസനവുമായി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന രംഗത്തു വന്നിട്ടുള്ളത്.
സ്വാശ്രയകോളജുകള്‍ക്കെതിരെ ആവേശപൂര്‍വം വായ്ത്താരി മുഴക്കിയ മുഖ്യമന്ത്രിക്ക് ഭരണയന്ത്രത്തിന് മൂക്കിന് താഴെ സകല നിയമങ്ങളും കാറ്റില്‍പ്പറത്തി ഒരു തട്ടിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള തനത് നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് അഭേദ്യ ബന്ധമുള്ള ലോ അക്കാദമിക്കു നേരെയും സ്വീകിച്ചിരിക്കുന്നത്. ആലങ്കാരികമായി പറയുകയാണെങ്കില്‍ യുഡിഎഫിനെക്കൊണ്ട് ചാടിക്കളിക്കെടാ എന്ന് സരിത പറഞ്ഞുവെങ്കില്‍ എല്‍ഡിഎഫിന് ചുമക്കേണ്ടിവരുന്നത് ജനാധിപത്യ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ലക്ഷ്മിയെയാണ്. രണ്ടും ഒരേപോലെ സമൂഹത്തിലെ കാന്‍സര്‍ ബാധയായിരിക്കുന്നു.
ആ തിരിച്ചറിവ് ഇല്ലെങ്കില്‍ വേണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും ശങ്കാലേശമെന്യേ വ്യക്തമാക്കുകയുണ്ടായി. സ്വാശ്രയ വിദ്യാര്‍ത്ഥി പ്രക്ഷോഭം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്നുവരെ ചോദിച്ചിരിക്കുന്നു. ലോ അക്കാദമി എന്ന സ്ഥാപനം പൂട്ടിപ്പോകണമെന്നോ അത്തരം സംവിധാനം വേണ്ടെന്നോ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നിശ്ചയമായും ജനാധിപത്യ മര്യാദകള്‍ ഉണ്ടാവണം. മാനേജ്മെന്റിന്റെ തോന്ന്യവാസങ്ങളുടെ വേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാന്‍ പാടില്ല.
സ്വന്തക്കാര്‍ക്കും ഒത്താശക്കാര്‍ക്കും എന്തും ചെയ്യാനുള്ള അവസരമാണ് ഓരോ പാര്‍ട്ടിയും അധികാരത്തിലേറിയാല്‍ ഉണ്ടാവുന്നതെന്നുവന്നാല് സമൂഹം അരക്ഷിതത്വത്തിലേക്ക് നീങ്ങും. മതിയായ അനുമതിയും ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് അംഗീകാരവും വാങ്ങാതെയാണ് ലോ അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. അരനൂറ്റാണ്ട് മുമ്പ് ലോ അക്കാദമിക്കായി 11.49 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഇതെന്ന് ഇന്നും അജ്ഞാതം. ഏതായാലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ റവന്യൂ വകുപ്പ് ഇത് അന്വേഷിക്കുന്നുണ്ടെന്നതാണ് ചെറിയൊരാശ്വാസം. എന്നാല്‍ അണിയറയില്‍ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകള്‍ മൂലം അത് എങ്ങുമെത്താതെ പോവാനാണ് സാധ്യത.
‘ഞാനും എന്റെയാളും ആ നാല്പതുപേരും’ എന്ന നാടന്‍ പാട്ടിലെ സ്വാരസ്യം പോലെയാണ് ലോ അക്കാദമി മാനേജ്മെന്റിന്റെ രീതി. അതിന്റെ പ്രിന്‍സിപ്പല്‍ നല്ല പാചകക്കാരിയാവാമെങ്കിലും സംസ്കാരവും വിദ്യാഭ്യാസവും പാകപ്പെടുത്തുന്ന കാര്യത്തില്‍ വട്ടപ്പൂജ്യമാണെന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഇതൊന്നും കാണുന്നില്ല. ഒരു കുടംബാധിപത്യത്തിന്റെ ഉമ്മറക്കോലായയില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം അങ്ങേയറ്റം അപകടം ചെയ്യുമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: