ഇടുക്കി: ശാന്തന്‍പാറ ചതുരങ്കപ്പാറയിലെ ഹൈറേഞ്ച് മെറ്റല്‍ പ്രോഡക്റ്റ് സര്‍ക്കാര്‍ ഭൂമി കൈയേറി 1.6 ലക്ഷം ടണ്‍ പാറ പൊട്ടിച്ചതായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കണ്ടെത്തി. സര്‍വേ നമ്പര്‍ 39/35, 39/1 എന്നിവയിലെ 0.2.698 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 89,750 ടണ്ണും സര്‍വേ നമ്പര്‍ 39/1 ല്‍ പെട്ട പുറമ്പോക്കില്‍ നിന്ന് 70,000 ടണ്‍ പാറയും പൊട്ടിച്ചു. രണ്ട് വസ്തുവില്‍ നിന്ന് മൊത്തം 1.6 ലക്ഷം ടണ്‍ പാറയാണ് മുഹമ്മദ് ഇക്ബാല്‍ എന്ന പാറമട ഉടമ പൊട്ടിച്ചെടുത്തത്.
നിയമ ലംഘനത്തിന് റോയല്‍റ്റി, പിഴ, പാറവില എന്നിവ ഈടാക്കണമെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍റ്റിയായി മാത്രം 1.25 കോടി സര്‍ക്കാരിലേക്ക് അടയ്ക്കണം. ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന പിഴയും നല്‍കണം. റവന്യൂ വിഭാഗത്തിലേക്ക് പാറ വിലയായി 80 ലക്ഷത്തോളം രൂപ നല്‍കണം.
കേരള മൈനര്‍ മിനറല്‍ ചട്ടത്തിന്റെയും 1957ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് പാറമട ഉടമ നടത്തിയത്. ചതുരങ്കപ്പാറ താവളത്തിലെ സര്‍വേ നമ്പര്‍ 39/35ലെ ഏലപ്പട്ടയ ഭൂമിയില്‍ പട്ടയ വ്യവസ്ഥ ലംഘിച്ചാണ് അനധികൃത പാറമടയും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ 2972/2000 നമ്പര്‍ ആധാരത്തില്‍ 3809 നമ്പര്‍ തണ്ടപ്പേരില്‍ മുഹമ്മദ് ഇക്ബാല്‍ കരമടച്ച് വരുന്ന ഏലപ്പട്ടയം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ടിലുണ്ട്.
2006 മുതല്‍ നടക്കുന്ന അനധികൃത ഖനനത്തിന് റവന്യൂ, ജിയോളജി, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു. വിവാദ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.
മൂന്നാഴ്ച മുന്‍പാണ് എസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാറമട പൂട്ടിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന് വന്‍തോതില്‍ മല ഇടിച്ചാണ് ഖനനം നടത്തിയിരുന്നത്.
തമിഴ്നാട്ടില്‍ നിന്ന് ഉഷ്ണക്കാറ്റിന് സാധ്യത ഏറിയതോടെയാണ് സ്റ്റോപ്പ് മെമ്മൊ നല്‍കിയത്. സ്റ്റോപ്പ് മെമ്മൊ നിലനില്‍ക്കെ ജിയോളജി വകുപ്പ് നല്കിയ പാസിന്റെ മറവില്‍ വീണ്ടും പാറപൊട്ടിച്ചു. ദേവികുളം ആര്‍ഡിഒ പാറമടയില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പാറമടക്കാര്ക്കായി സമ്മര്‍ദ്ദം തുടരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: