കൊച്ചി: മാക്ട സാംസ്കാരിക സംഘടനയുടെ കണക്കുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കണമെന്നും സംഘടനയില്‍ നടന്നിട്ടുള്ള അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും മാക്ട ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിനിമ ടെക്നീഷ്യന്‍സിന്റെ ഉന്നമനത്തിനായി ആരംഭിച്ച സംഘടന ഇന്ന് ധനലാഭത്തിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ടെക്നീഷ്യന്മാര്ക്ക് യാതൊരു സഹായവും നല്‍കാത്ത സംഘടന വര്‍ഷത്തിലൊരിക്കല്‍ പ്രശസ്തരെ ആദരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തവണ എം.ടി. വാസുദേവന്‍ നായരെയാണ് ആദരിക്കുന്നത്. എന്നാല്‍, സംഘടന നല്കുന്ന ഉപഹാരതുക എം.ടി. വാങ്ങരുതെന്ന് മാക്ട ഫെഡറേഷന് ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചാണോ സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സംഘടനകള്‍ നടത്തുന്ന തൊഴില്‍ നിഷേധം അവസാനിപ്പിക്കാന്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. എന്നിട്ടും കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച തമിഴ് ചിത്രത്തില്‍ നിന്നു മാക്ട ഫെഡറേഷന് അംഗങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് ഫെഫ്ക ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചു. തുടര്‍ന്ന് ചിത്രീകരണം തമിഴ്നാട്ടിലേക്ക് മാറ്റിയതിലൂടെ 120ഓളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഫെഫ്കയുടെ ഇത്തരത്തിലുള്ള അനീതിക്കെതിരെ കലാകാരന്മാര് പ്രതികരിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഫെഡറേഷന് വൈസ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠാപുരം, ട്രഷറര്‍ കെ.ജി. വിജയകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: