ആലപ്പുഴ: ബംഗാള്‍ സ്വദേശിനിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കടന്നുപിടിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. കുട്ടനാട് നെടുമുടി ചെമ്പുംപുറം ഗോമതി ഭവനില്‍ രണദേവ് (32) ആണ് ആലപ്പുഴ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഡിവൈഎഫ്ഐ നേതാവും സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെ മുന്‍ ജീവനക്കാരനുമാണ്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സംഭവം നടന്ന് ഒരു മാസമായപ്പോഴാണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരച്ച രേഖാചിത്രത്തിനു പുറമേ മുല്ലയ്ക്കലില്‍ സംഭവം നടന്നതിനു സമീപത്തെ സ്ഥാപനത്തിലെ സിസി ടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യത്തിലെ സൂചനകള്‍ ഉപയോഗിച്ചു രണ്ടാമതും പോലീസ് രേഖാചിത്രം വരച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും യുവതി വിവരം നല്‍കിയിരുന്നു.
ആലപ്പുഴയിലെ ഒരു സന്നദ്ധ സംഘടനയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ മാസം ആദ്യവാരമാണു മുല്ലയ്ക്കലിലെ ഇടവഴിയില്‍ ബൈക്കിലെത്തിയ യുവാവു കടന്നുപിടിച്ചത്. ആദ്യം ഈ യുവതി ഭൂട്ടാന് സ്വദേശിനിയാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. പിന്നീട് താന്‍ ബംഗാളിലെ ഡാര്‍ജിലിങ് സ്വദേശിനിയാണെന്ന് യുവതി തന്നെ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: