കളമശേരി: മെഡിക്കല്‍ കോളജിന്റെ സമഗ്രവികസനത്തിന് 368.74 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. പുതിയതായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്നാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്.
മെഡിക്കല്‍ കോളജില്‍ സ്ഥിതിചെയ്യുന്ന 48 ഏക്കര്‍ സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയമടക്കമുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. അടിസ്ഥാന സൗകര്യ വികസനം, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പി.ജി. ഹോസ്റ്റല്‍, അമിനിറ്റി സെന്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം കം ഓഡിറ്റോറിയം എന്നീ നിര്‍മാണങ്ങളാണ് വികസന പദ്ധതിയിലുണ്ട്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് കാമ്പസില്‍ തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടൊപ്പം ഉണ്ടാകും. അറ്റകുറ്റപ്പണികള്‍ക്കായി നാലര കോടിയും ജീവരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ 1.1കോടി രൂപയും ആരോഗ്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണത്തെ തുടര്‍ന്നാണ് ജീവരക്ഷാ ഉപകരണങ്ങള്‍ക്ക് തുക അനുവദിച്ചത്. കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിനും പുതിയ ഡിപിആര്‍ വഴി തുക കിഫ്ബിയില്‍ നിന്ന് അനുവദിക്കും.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് (കെഎസ്ഐഡിസി), ഇന്‍കെലും ചേര്‍ന്നാണ് ആണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അധികാരത്തിലിരിക്കെ സര്‍ക്കാര്‍ ഭൂമി ഉദാര വ്യവസ്ഥകളില്‍ കൈമാറിയെന്ന ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരാണ് ഇന്‍കെലിന് നേതൃത്വം നല്‍കുന്നത്. കെഎസ്ഐഡിസിക്ക് സ്വന്തം നിലയ്ക്ക് തയ്യാറാക്കാവുന്ന പദ്ധതിയില്‍ ഈ ഏജന്‍സിയേയും ഉള്‍പ്പെടുത്തിയത് നിര്‍മ്മാണ കരാറുകള്‍ ടെന്‍ഡറില്ലാതെ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: