കൊച്ചി: കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറയില്‍ ടീം സോളാര്‍ കമ്പനിയുടെ പദ്ധതി ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും വിവാദങ്ങള്‍ വന്നതിന് ശേഷമാണ് അതെക്കുറിച്ച് അറിഞ്ഞതെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ പറഞ്ഞു. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് സമയം ഇല്ലാത്തതിനാലാണ് മന്ത്രിയായിരുന്ന കെ.സി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തതതെന്ന് സരിത എസ്. നായര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. പദ്ധതിയുടെ വിശ്വാസ്യത ബോധ്യമായതിനാലും സ്ഥലം എംഎല്‍എ വിളിച്ചതിനാലുമാണ് ഉദ്ഘാടനത്തിന് പോയതെന്ന് കെ.സി. ജോസഫും മൊഴി നല്‍കിയിരുന്നു.
വിവാദങ്ങള്‍ ഉണ്ടായശേഷമാണ് താന്‍ ഉദ്ഘാടനത്തെ കുറിച്ച് ജോസഫിനോട് ചോദിച്ചതെന്ന് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതിയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതായി തന്നോടും ജോസഫ് പറഞ്ഞു. ഇരിക്കൂറില്‍ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തിരക്കി. പി.സി. വിഷ്ണുനാഥ് എംഎല്‍എയും പദ്ധതി നടപ്പാക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. എന്നാല്‍, പിന്നീട് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാരിന് ഒരു പൈസപോലും നഷ്ടം വരാതെ എല്ലാ പദ്ധതികളും ഉപേക്ഷിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടന്നു. എന്നാല്‍, സ്ഥലം ലഭ്യമാകാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നത്. കേന്ദ്രത്തിന്റെ സോളാര്‍ പോളിസിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധയില്‍ പെട്ടില്ല. ടീം സോളാറുമായി ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമാണ് മല്ലേലി ശ്രീധരന് നായര്‍ കാണാന്‍ വന്നത്. ശ്രീധരന് നായരെ സരിത നായര്‍ പരിചയപ്പെടുത്തി എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹവുമായി നേരത്തെ പരിചയം ഉണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രീധരന് നായരുടെ പരാതിയില്‍ എടുത്ത സ്റ്റേറ്റ്മെന്റുകളില് ‘മുഖ്യമന്ത്രിക്കും പങ്കുണ്ട്’ എന്ന വാക്യം രണ്ടാമത് ഒഴിവാക്കിയതില്‍ തന്റെ ഒരിടപെടലും ഉണ്ടായിട്ടില്ല. തന്റെ ഓഫീസില്‍ കൈപ്പറ്റിയ ദുരിതാശ്വാസ നിധിയിലേക്കുള്ള എല്ലാ ചെക്കുകള്‍ക്കും നന്ദിപറഞ്ഞ് താന്‍ മറുപടി നല്കി.
സരിത നായരെ രണ്ടു തവണ നേരില്‍ കണ്ടു. തന്റെ പിന്നില്‍ സരിത നില്ക്കുന്നതായി മാധ്യമങ്ങളില്‍ വന്ന പടം ശരിയാണ്. ബിജു രാധാകൃഷ്ണന് തന്നെ ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ട് വ്യക്തിപരമായ കാര്യം സംസാരിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
സരിതയുടെ വക്കീലായ ആളൂരും ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്തു. തനിക്കെതിരായി സരിതയുടെ വക്കീല്‍ ഉന്നയിച്ച ലൈംഗികാരോപണം ഉമ്മന്‍ചാണ്ടി നിഷേധിച്ചു. തനിക്കെതിരെ മുന്‍പ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യക്തി ജീവിതത്തെ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകര്‍ വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: