തലശ്ശേരി: ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്ത്തകന് ചോമന്റവിട സന്തോഷിനെ വീട്ടിനുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതി റിമാന്റിലായി. അണ്ടലൂര്‍ പാലയാട്ടെ കാര്‍ത്തികയില്‍ നിധുല്‍ രമേശ് എന്ന അപ്പു (23) ആണ് റിമാന്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന കൊടും കുറ്റവാളി ഇന്നലെ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തിയിരുന്നെങ്കിലും സിപിഎം സംരക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളെ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സുരക്ഷിതമായി കോടതിയില്‍ ഹാജരാക്കിയത്.
നിധുല്‍ ഉള്‍പ്പെടെ എട്ട് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. നിധുലാണ് മൂര്‍ച്ചയേറിയ ആയുധംകൊണ്ട് സന്തോഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്, ആഴത്തിലുള്ള ഈ മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കേസിലെ ആറ് പ്രതികളെ സംഭവ ദിവസം രാത്രിയിലും മറ്റുള്ളവരെ തുടര്‍ന്നുള്ള ദിവസങ്ങളിലും പോലീസ് പിടികൂടിയിരുന്നു. ഒന്നാം പ്രതി അണ്ടലൂര്‍ മണപ്പുറം വീട്ടില്‍ മിധുന്, മൂന്നാം പ്രതി അണ്ടലൂരിലെ വൈഷണവ് എന്ന വാവക്കുട്ടന്, നാലാം പ്രതി അണ്ടലൂരിലെ രോഹന്, അഞ്ചാം പ്രതി അണ്ടലൂര്‍ ലീലാ റാമില്‍ പ്രജുല്‍, ആറാം പ്രതി പാലയാട് ഷാഹിനാ വീട്ടില്‍ ഷമീല്‍, ഏഴാം പ്രതി പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ്, എട്ടാം പ്രതി പാലയാട് കേളോത്ത് വീട്ടില്‍ അജേഷ് എന്നിവരാണ് റിമാന്റിലുള്ളത്. ഏഴ് പ്രതികളെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്കുപയോഗിച്ച കത്തി, വാള്, മരക്കഷണം എന്നിവ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: