കണ്ണൂര്‍: ദേശീയതയെ പ്രതിരോധിക്കുന്ന കേന്ദ്രങ്ങളായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറുന്നതാണ് വര്‍ത്തമാന ഭാരതത്തിന്റെ ദുരന്തകാഴ്ചകളെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കൃതസര്‍വ്വകലാശാലയില്‍ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കാന്‍ മൂന്ന് പതിറ്റാണ്ട് വേണ്ടിവന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ ദേശീയമാനബിന്ദുക്കളെയും ദേശീയ ഗാനത്തെയും തള്ളിപ്പറയുന്നവര്‍ അതിനെ പുരോഗതിയും സ്വാതന്ത്ര്യവുമായാണ് വ്യാഖ്യാനിക്കുന്നത്.
രാഷ്ട്രമില്ലെങ്കില്‍ സമൂഹമില്ല. അരാജകത്വമായിരിക്കും, പരിണിതഫലം. സദാചാരവും സാംസ്കാരികാഭിമാനവും പറയാതെ, കൗമാരക്കാരെയും യുവാക്കളെയും രക്ഷിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം. യുവാക്കളെ മയക്കുമരുന്നിലേക്കും സദാചാര വിരുദ്ധതയിലേക്കും നയിക്കുന്നവര്‍ ദേശീയ വിരുദ്ധതക്ക് പുതിയ ഭാഷ്യം ചമക്കുകയാണ്.
പി.ജനാര്ദ്ദനന്, ശ്രീധരന് പുതുമന, രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ പ്രസംഗിച്ചു. രാജേഷ് വാര്യര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കെ.ദിനേശന് സ്വാഗതവും സുരേശന് നന്ദിയും പറഞ്ഞു.
പുതിയഭാരവാഹികളായി എസ്.അനില്‍കുമാര്‍ (പ്രസിഡണ്ട്), ഇ.വേണുഗോപാലന്‍ (വൈസ് പ്രസിഡണ്ട്), പി.വി.സുരേന്ദ്രനാഥ് (സെക്രട്ടറി), കെ.ശിവദാസന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: