പയ്യന്നൂര്‍: ബക്കളം കുറ്റിപ്പുറത്തെ മൊട്ടന്റകത്ത് ഖാദറെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയി അടിച്ചുകൊന്ന കേസി ലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് കാണാനെത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വായാട് സ്വദേശി ജാഫര്‍ (28)നെയാണ് കസ്റ്റഡിയിലെടുത്തത്.
വായാട് സ്വദേശികളായ കെ.സി.നൗഷാദ്, ഇ.ശിഹാബുദ്ദിന്, എം.അബ്ദുള്ളക്കുട്ടി, സി.മുഹാസ്, പി.വി.സിറാജ്, എന്നിവരെയാണ് ഇന്നലെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐയുടെ ഹരജിയെതുടര്‍ന്നാണ് ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് അവധിയായതിനാല്‍ പയ്യന്നൂര്‍ കോടതിയില്‍ പ്രതികളെ ഹാജരാക്കുകയായിരുന്നു.
ഈ വിവരമറിഞ്ഞാണ് ജാഫര്‍ കോടതിയിലെത്തിയത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പോലീസ് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. ഖാദറിന്റെ ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ബക്കളം, അമ്മാനപ്പാറ, വായാട്, തിരുവെട്ടൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ടവറില്‍ നിന്നും നിരവധി മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദവിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പ്രകാരം പ്രതികളുമായി നിരവധി പേര് ബന്ധപ്പെട്ടതായാണ് സൂചന. ഇതനുസരിച്ചുള്ള അന്വേഷണവും പോലീസ് ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ഖാദറെ തല്ലാനുപയോഗിച്ച മുളവടി കുറ്റിപ്പുറം വയലില്‍ നിന്നും കണ്ടെത്തിയിരുന്നു. ആയുധത്തിനായി തിരച്ചില്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: