കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലിയെ പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെയാണ് കുമ്പള സിഐ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഉപ്പള ടൗണില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. തമിഴ്നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്റഫ് അടക്കമുള്ള പ്രതികളെ ഇനി പിടികൂടാനുണ്ട്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അഷ്റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഴയ സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് അഷറഫാണ് മന്‍സൂര്‍ അലിയെ ഫോണില്‍ വിളിച്ചു വരുത്തിയത്.
സംഭവദിവസം രാവിലെ 10.45 മണിയോടെ മന്‍സൂര്‍ അലി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.55 മണിയോടെ മന്‍സൂര്‍ ബായാറില്‍ ബസിറങ്ങി ഈസമയം അഷ്റഫ് ഒമ്നി വാനുമായെത്തുകയും മന്‍സൂര്‍ വാഹനത്തില്‍ കയറുകയും ചെയ്തു. അബ്ദുല്‍ സലാമാണ് വാന്‍ ഓടിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന അഷറഫ് മന്‍സൂറിന്റെ മുഖത്തേക്ക് മുളക്പൊടി വിതറുകയും വണ്ടിയുടെ ലീഫ് പ്ലേറ്റുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ മന്‍സൂര്‍ വാനില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഷറഫ് വീണ്ടും യുവാവിന്റെ തലയ്ക്കടിച്ചു. ഇതോടെ തലയില്‍ നിന്നും രക്തംവാര്‍ന്ന് മരണപ്പെട്ട മന്‍സൂറിനെ നൂറ് മീറ്റര്‍ താഴെ റോഡരികിലെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു.
മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷംരൂപ അടങ്ങിയ ബാഗ് ഇരുവരും ചേര്‍ന്ന് കൈക്കലാക്കി. ഇതില്‍ ഒന്നര ലക്ഷം രൂപ സലാമിന് നല്‍കിയശേഷം ബാക്കി പണവുമായി അഷറഫ് സ്ഥലം വിടുകയാണുണ്ടായത്. ഒന്നര വര്‍ഷം മുമ്പാണ് സലാമിനെ മന്‍സൂര്‍ അലി പരിചയപ്പെട്ടത്. മണപ്പുറം ഫൈനാന്‍സിന്റെ ഉപ്പള ശാഖയില്‍ സ്വര്‍ണ്ണ ഇടപാടിനിടെയാണ് മന്‍സൂറും സലാമും പരിചയം സ്ഥാപിക്കുന്നത്. അവിടെവെച്ച് മന്‍സൂര്‍ അലിക്ക് സലാം പഴയ സ്വര്‍ണ്ണമെടുത്തു കൊടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ഇങ്ങനെ മൂന്ന് തവണ സലാം മന്‍സൂര്‍ അലിക്ക് സ്വര്‍ണ്ണമെടുത്തു കൊടുത്തിരുന്നു. ആറ് മാസം മുമ്പാണ് സലാം അഷ്റഫിനെ അലിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അഷ്റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണ്ണം വില്പന നടത്തിയിരുന്നു. ഈസമയത്താണ് അലിയുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കസ്റ്റഡിയിലായ സലാമിനെ പോലീസ് ചോദ്യം ചെയ്തതോടെ വ്യക്തമായി. അറസ്റ്റിലായ അബ്ദുല്‍ സലാം ഉള്‍പ്പെടെ നാലുപേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ് ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, ഡിവൈഎസ്പി എം.വി.സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വി.വി.മനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: