കണ്ണൂര്‍: കണ്ണൂര്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി വിഹിതം കൈമാറണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പദ്ധതി നടത്തിപ്പിനായി 50 ശതമാനം കെഎസ്ഇബിയും 25 ശതമാനം സ്ഥലം എംഎല്‍എയും ബാക്കി 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കേണ്ടത്. നിലവില്‍ എംഎല്‍എമാരും കെഎസ്ഇബിയും തുക വകയിരുത്തിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പദ്ധതി നടത്തിപ്പിനുള്ള ചുമതല പൂര്‍ണമായും കെഎസ്ഇബിക്ക് മാത്രമാണെന്നും വിഹിതം സമയബന്ധിതമായി കൈമാറേണ്ട ചുമതല മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്ളതെന്നും യോഗം അറിയിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് കലക്ടര്‍ നിര്‍ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, മേയര്‍ ഇ.പി. ലത, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: