തലശ്ശേരി: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയം ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ ബിജെപി അണ്ടലൂര്‍ ബൂത്ത് പ്രസിഡണ്ട് സന്തോഷ് അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സിപിഎമ്മിന്റെ കൊലക്കത്തിക്ക് മുന്നില്‍ ഇനി അടിയറവു പറയാന്‍ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മുന്നറിയിപ്പു നല്കുവാനും ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുമാണ് ബിജെപി നേരത്തെ മേഖലാ ജാഥകള്‍ നടത്തിയത്.
1969ല്‍ തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. തലായിയിലെ കരിമ്പില്‍ സതീശനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇവരില്‍ നിന്നും സിപിഎം ഒഴിച്ചുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്ക് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ഭാരതത്തില്‍ പതിനാല് മുഖ്യമന്ത്രിമാരുള്ള ബിജെപിക്ക് പിണറായിയും കോടിയേരിയും ഒരു പ്രശ്നമേ അല്ല. ബിജെപി ഭരിക്കുന്ന ഭാരതത്തിലെ ഒരു സംസ്ഥാനത്തും ബിജെപി ഇതര പാര്‍ട്ടിക്കാര്‍ക്ക് ജീവന് നഷ്ടപ്പെടുന്നില്ല. ആരുടെയും സ്വത്തിനോ സമാധാന ജീവിതത്തിനോ ഒരു ഭംഗവും സംഭവിക്കുന്നില്ല. എന്നാല്‍ കേരളത്തിലെ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയാകാത്ത ഒറ്റ സംഘടനകളും ഈ സംസ്ഥാനത്തില്ല.
പാവപ്പെട്ട തൊഴിലാളികളെയും അവരുടെ മക്കളെയും ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊല്ലുന്നതും വീടിന് തീയിട്ട് സ്ത്രീകളെയും പുരുഷന്മാരെയും ചുട്ടുകൊല്ലുന്നതും നേതാക്കളുടെ ഭീരുത്വമായേ ജനങ്ങള്‍ കണക്കാക്കുകയുള്ളൂ. അധികാരവും പോലീസും കയ്യിലുണ്ടെന്നു കരുതി എന്തും കാട്ടാമെന്ന ധാരണ നടപ്പിലാകില്ലെന്നും അവര്‍ പറഞ്ഞു. ജനരോഷം കാരണം സ്വന്തം ചങ്കായ ഇ.പി.ജയരാജനെ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും പേരില്‍ രാജിവെപ്പിച്ച പിണറായി വിജയന് വടയുണ്ടാക്കുന്ന ലക്ഷ്മിനായരെ രാജിവെപ്പിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യവും ഇന്ന് ജനങ്ങളും സിപിഎം അണികളും ചര്‍ച്ച ചെയ്യുകയാണ്.
പിണറായിയുടെ ദാനമായി ലഭിച്ച മുറിയില്‍ ചടഞ്ഞിരിക്കുന്ന വിഎസ്സിന് ഇപ്പോള്‍ നാക്ക് പൊങ്ങുന്നില്ലെന്നും നേരത്തെ ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നപ്പോള്‍ പ്രതികരിച്ച വി.എസ്. സന്തോഷിന്റെ കൊലപാതകത്തില്‍ എന്തേ പ്രതികരിക്കാത്തതെന്നും ശോഭാ സുരേന്ദ്രന് ചോദിച്ചു. യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.മണിവര്ണ്ണന് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസംഗിച്ചു. ജനചന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: