തിരുവനന്തപുരം: ലോഅക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് നരനായാട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സെക്രട്ടറി വി.വി. രാജേഷ് അടക്കം നിരവധി പേര്‍ക്ക് പരിക്ക്.
സമരം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിരാഹാര സമരം അനുഷ്ടിക്കുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും അനുഭാവം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമാധാനപരമായി രാവിലെ മുതല്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സമരം ഒത്തുതീര്‍പ്പാക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ച് പേരൂര്‍ക്കട ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മാര്‍ച്ചിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഐജി മനോജ് എബ്രഹാം, കന്റോണ്‍മെന്റ് എസി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ മുന്നറിയിപ്പില്ലാതെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് നടുറോഡിലിട്ട് തല്ലിച്ചതച്ചു, നിരവധി പ്രവര്‍ത്തകരുടെ തലക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകി. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി പ്രയോഗവും തുടങ്ങി.
ഏഴ് റൗണ്ട് വരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പരിക്കേറ്റ് റോഡില്‍ കിടന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാതെ നന്നേ ബുദ്ധിമുട്ടി. പരിക്കേറ്റവര്‍ മണിക്കൂറുകളോളം രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് മാറ്റാവുന്ന പ്രവര്‍ത്തകര്‍ മാത്രമേ പ്രതിഷേധത്തില്‍ ഉണ്ടായിരുന്നുളൂ. എന്നാല്‍ എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഐജി യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ലാത്തിചാര്‍ജ്ജ് നടത്തിയത്.
പേരൂര്‍ക്കട സിഐ സുരേഷ്ബാബു വനിതാ പോലീസുകാരെ നോക്കുകുത്തിയാക്കി സ്ത്രീകളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചു. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷിന് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച പൂജപ്പുര ഏര്യാ സെക്രട്ടറി കുമാറിന് തലയ്ക്ക് ഗുരതരമായി പരിക്കേറ്റ് അമിതമായി രക്തസ്രാവം ഉണ്ടായി. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറിനെ കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചു. തലക്ക് പരിക്കേറ്റ് കെ. സുരേന്ദ്രന് അടക്കം ഇരുപതോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പട്ടികജാതി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ് രാജീവ്, ജില്ലാ വൈസ്പ്രസിഡന്റ് കല്ലയം വിജയകുമാര്‍, യുവമോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി മനു പ്രദീപ്, യുവമോര്‍ച്ചാ വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് വിജേഷ്, മണ്ഡലം ട്രഷറര്‍ രാഖി, പൂജപ്പുര സ്വദേശി രാജേഷ്കുമാര്‍ തുടങ്ങി പത്തൊമ്പതോളം പേര്‍ക്ക് പരിക്കേറ്റെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ പോലീസ് എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഡിജിപിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: