തിരുവനന്തപുരം: എസ്എഫ്ഐയെ മാനേജ്മന്റ് വിലക്കെടുത്തതിന്റെ ഫലമായാണ് അവര്‍ ലോ അക്കാദമിയില്‍ സമരം അവസാനിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഇത് സിപിഎം അജണ്ടയുടെ ഭാഗമാണ്. ഇത് അംഗീകരിക്കേണ്ട ബാധ്യത മറ്റ് സംഘടനകള്‍ക്കില്ല. അതിനാല്‍ ബിജെപി സമരം തുടരുമെന്നും കുമ്മനം പറഞ്ഞു. വി. മുരളീധരന്റെ സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുക്കണം. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ ഉദ്യാഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. മിക്ക പ്രവര്‍ത്തകര്‍ക്കും തലയ്ക്കാണ് പരുക്ക്. ഇത് മനഃപൂര്‍വമാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അടക്കം 20 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇത്രയും വലിയ മര്‍ദ്ദനം അഴിച്ചു വിടാന്‍ എന്ത് പ്രകോപനമാണ് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണം. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നത്. മാനേജ്മെന്റ് എസ്എഫ്ഐയുമായി കരാര്‍ ഉണ്ടാക്കിയത് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനായാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: