ന്യൂദല്‍ഹി: കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം രാജ്യതലസ്ഥാനത്തേക്കും വ്യാപിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കയറൂരി വിടുന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ എബിവിപി ദല്‍ഹി ഘടകം കേരളാ ഹൗസിലേക്ക് മാര്‍ച്ച് നടത്തി. കേരളാ ഹൗസിന് സമീപത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു.
ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേരു പറഞ്ഞ് അപമാനിച്ച തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ സംരക്ഷിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പീഡന നടപടികള്‍ മാനേജ്മെന്റുകള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമെന്നും നിധീഷ് പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റുകളെ സംരക്ഷിക്കുന്ന നയമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ തുടരുന്നതെന്ന് മുന്‍ ദേശീയ സെക്രട്ടറി പി. സന്ദീപ് കുറ്റപ്പെടുത്തി. എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ശ്രീനിവാസ്, ദല്‍ഹി സംസ്ഥാന സെക്രട്ടറി ഭരത് ദേവാസി, മീഡിയാ കണ്‍വീനര്‍ സാകേത് ബഹുഗുണ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: