ആലപ്പുഴ: 2100 ആകുമ്പോള്‍ വേമ്പനാട്ടു കായല്‍ ഇല്ലാതാകുമെന്ന് കേന്ദ്ര തണ്ണീര്‍ത്തട നിയന്ത്രണ അതോറിറ്റി അംഗവും ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ഇ.ജെ. ജയിംസ്. കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
0.5 മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ ആദ്യം ബാധിക്കുന്നത് വേമ്പനാട്ട് കായലും പരിസരവും ആയിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ലോകത്തെ ഏറ്റവും ദുര്‍ബ്ബലമായ മേഖലയാണ് വേമ്പനാട് – കോള്‍ തണ്ണീര്‍ത്തടം. പഴക്കമില്ലാത്തതുകൊണ്ടുതന്നെ തീരെ ദുര്‍ബലമാണ് ഇവിടം.
ആഗോള താപനത്തിന്റെ ഭാഗമായി കര കടലെടുക്കുന്ന പ്രതിഭാസമാണ് ഉണ്ടാവുക. കടല്‍ നിരപ്പ് ഉയരുന്നത് തീരപ്രദേശത്തെ കടലാക്രമണം രൂക്ഷമാക്കും. കുട്ടനാടുള്പ്പെടയുള്ള ഭാഗങ്ങളിലും വേമ്പനാട്ടുകായലിലും ഉപ്പ് രസം വര്‍ധിക്കും. ഇത് നെല്ലുത്പാദനം, മത്സ്യമേഖല, ടൂറിസം എന്നിവയെ മന്ദീഭവിപ്പിക്കും. ഇപ്പോഴത്തെ നിലയില്‍ 2030 ഓടെ രണ്ട് ഡിഗ്രിയെങ്കിലും അന്തരീക്ഷ താപം ഉയരുമെന്ന് കരുതുന്നു. ഓരോ ഡിഗ്രി താപനില കൂടുമ്പോഴും മത്സ്യ-കാര്‍ഷിക ഉത്പാദനത്തില്‍ ആറ് ശതമാനം കുറയും.
സംസ്ഥാനത്ത് എഴുപത് ശതമാനം പേര് കിണര്‍വെള്ളം കുടിക്കുന്നവരാണ്. 85 ശതമാനം കിണര്‍ വെള്ളവും കുടിക്കാന്‍ യോഗ്യമല്ല. വേമ്പനാട്ടുകായലിലേക്ക് വെള്ളം എത്തിക്കുന്ന നദികളും ജലശോഷണം നേരിടുന്നു. 2050 ഓടെ ഇതും രൂക്ഷമാകുമെന്ന് അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. ഫോസിലില്‍ നിന്ന് ഹരിത ഇന്ധനത്തിലേക്കും മണ്ണ് സംരക്ഷണത്തിലേക്കും നമ്മള് മാറണം. വേമ്പനാട്ടുകായലിലെ കക്കകള്‍ ജലശുദ്ധീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: