ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് സമഗ്രമായ ഗ്രാമീണ വികസനത്തിനും ഊന്നല്‍ നല്കുന്നു. കാര്‍ഷിക-ഗ്രാമീണ വികസനം സമന്വയിപ്പിക്കും വിധം തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ സഹായമുണ്ടാകുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
തൊഴിലുറപ്പ് മേഖലയില്‍ നടപ്പാക്കിയ ജിയോ-ടാഗിങ് ഫലപ്രദമാണെന്ന് വിലയിരുത്തിയ ധനമന്ത്രി മേഖലയ്ക്കായി 48,000 കോടി രൂപ വിലയിരുത്തി. നിലവില്‍ പ്രതിദിനം 132 കിലോമീറ്റര്‍ ഗ്രാമീണ റോഡാണ് രാജ്യത്താകെ നിര്‍മ്മിക്കപ്പെടുന്നത്. 2011-14 വര്‍ഷത്തില്‍ ഇത് 73 കിലോമീറ്റര്‍ മാത്രമായിരുന്നു. ഗ്രാമീണറോഡുകള്‍ നിര്‍മ്മിക്കുന്നതിന് വേഗം കൂട്ടുമെന്ന് പ്രഖ്യാപിച്ച മന്ത്രി പദ്ധതിക്ക് 19,000 കോടി രൂപ വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ എല്ലാവര്ക്കും ഉറപ്പാക്കും. 2019 ഓടെ 50,000 ഗ്രാമങ്ങളെ ദാരിദ്ര രഹിതമാക്കുമെന്നും ഒരു കോടി ഭവനങ്ങള്‍ ദാരിദ്രമുക്തമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്. ഇതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ നീക്കിവച്ചു.
മുതിര്‍ന്ന പൗരന്മാര്ക്കായി ആധാര്‍ അധിഷ്ഠിത ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: