‘പത്രം, പുഷ്പം, ഫലം, തോയം’ എന്തോ ആവട്ടെ, ഭക്തിയുണ്ടായാല്‍ മതി. എത്ര കൊടുത്തു, എത്ര ചാര്‍ത്തി എന്നതല്ല കാര്യം. ഏതു ഭാവനയോടെ കൊടുക്കുന്നുവെന്നതാണ്.
ഒരിക്കല്‍ ഒരു പ്രൊഫസറോടു ഞാന്‍ ചര്‍ച്ച നടത്തി. അതു വിദ്യാഭാസം സംബന്ധിച്ചായിരുന്നു. ഞങ്ങളില്‍ രണ്ടു പേരിലും വിചാര ഭേദമുളവായി. അവസാനം പ്രൊഫസര്‍ പറഞ്ഞു, ‘ഞാന്‍ 18 കൊല്ലമായി പ്രവര്‍ത്തിക്കുന്നു.’ ആ പ്രൊഫസര്‍ എന്നെ കാര്യം മനസ്സിലാക്കി തരേണ്ടതായിരുന്നു.
പക്ഷേ, അങ്ങനെ ചെയ്യാതെ, ഞാന്‍ ഇത്ര കൊല്ലമായി അദ്ധ്യാപന ജോലി ചെയ്യുന്നുവെന്നു പറഞ്ഞപ്പോള്‍, ഞാന്‍ തമാശയായി പറഞ്ഞു, ’18 വര്‍ഷം യന്ത്രത്തിന്റെ കൂടെ തിരിഞ്ഞതു കൊണ്ട് കാള യന്ത്രശാസ്ത്രജ്ഞനാകുമോ? യന്ത്രശാസ്ത്രജ്ഞന് വേറെ, കണ്ണു കെട്ടി തിരിയുന്ന കാള വേറെ. ഒന്ന് വിദ്യാഭ്യാസ ശാസ്ത്രജ്ഞന്, വിദ്യാഭ്യാസ ഭാരം ചുമക്കുന്നവന് മറ്റൊന്ന്. 18 കൊല്ലം ഭാരം ചുമക്കുന്ന കൂലിക്കാരന്റെ ബുദ്ധിയില്‍ കടന്നിട്ടില്ലാത്ത അനുഭവം ശാസ്ത്രജ്ഞന് 6 മാസം കൊണ്ടു കിട്ടും. ആ പ്രൊഫസര്‍ താനിത്ര കൊല്ലം പ്രവൃത്തിയെടുത്തുവെന്ന് മേനി പറയുകയാണ് ചെയ്തത്. മേനി പറഞ്ഞതു കൊണ്ട് സത്യം വെളിവാകുകയില്ല.
ഇതു പോലെ പരമേശ്വരന്റെ മുമ്പില്‍ എത്ര കുന്നു കൂട്ടി എന്നതിനു മഹത്വമില്ല. പേരോ ആകാരമോ വിലയോ അല്ല; ഭാവനയാണ് കാര്യം. എന്താണ് എത്രയാണ് അര്‍പ്പിച്ചത് എന്നല്ല ചോദ്യം; എങ്ങനെ ചെയ്തുവെന്നതാണ്.
ഗീതയില്‍ 700 ശ്ലോകമേയുളളു. പതിനായിരക്കണക്കിനു ശ്ലോകങ്ങളുളള ഗ്രന്ഥങ്ങളും ഉണ്ട്. പക്ഷേ വസ്തുക്കളുടെ ആകാരം വലിയതായതു കൊണ്ട് അതിന്റെ ഉപയോഗവും വലുതാകുമെന്നോ അധികമാകുമെന്നോ പറയാന്‍ കഴിയില്ല. വസ്തുവില്‍ തേജസ്സ് എത്രയുണ്ട്, സാമര്‍ത്ഥ്യം എത്രയുണ്ട് എന്നാണ് നോക്കേണ്ടത്.
ജീവിതത്തില്‍ കര്‍മ്മം എത്രയുണ്ടായിരുന്നുവെന്നതിനു മഹത്വമില്ല. ഈശ്വരാര്‍പ്പണ ബുദ്ധിയോടെ ഒരു കര്‍മ്മമെങ്കിലും ചെയ്താല്‍ അതു തന്നെയാണ് നമുക്ക് തികച്ചും ലാഭമാവുക. ചിലപ്പോള്‍ ഒരൊറ്റ പരിശുദ്ധ ക്ഷണത്തില്‍, പന്തീരാണ്ടു കൊല്ലങ്ങളായി ഉണ്ടാവാത്തത്ര അനുഭവം നമുക്കുണ്ടാകുന്നു.
ആശയം ഇതാണ്: ജീവിതത്തിലെ ഋജുവായ കര്‍മ്മങ്ങള്‍, തുച്ഛ ക്രിയകള്‍ പരമേശ്വരന് അര്‍പ്പിക്കുക. എന്നാല്‍, ജീവിതത്തില്‍ അതു കൊണ്ട് സാമര്‍ത്ഥ്യമുണ്ടാകും. മോക്ഷം കൈവരും. കര്‍മ്മം ചെയ്തിട്ടും അതിന്റെ ഫലം ത്യജിച്ച് അത് ഈശ്വരനര്‍പ്പിക്കുക എന്നത് രാജയോഗമായി. ഇത് കര്‍മ്മ യോഗത്തേക്കാളും ഒരടി മുമ്പിലാണ്.
(കര്‍മ്മവും ആത്മീയതയും സാമൂഹ്യ ജീവിതവും സമന്വയിപ്പിച്ച അസാധാരണ വിശേഷ വ്യക്തികളില്‍ മുഖ്യനായിരുന്നു ആചാര്യ വിനോബാ ഭാവെ. വിനോബാജി എന്നു കേള്‍വികേട്ട അദ്ദേഹത്തിന്റെ ഭൂദാന പ്രസ്ഥാനം വന്‍ സാമൂഹ്യ വിപ്ലവത്തിനു വഴിതുറന്നു. ഭഗവദ് ഗീത ആധാമാക്കി വിനോബാജി നടത്തിയ പ്രഭാഷണ പരമ്പര, ഭാരതമെമ്പാടും ആത്മീയതിയിലൂന്നിയ സാമൂഹ്യ വിപ്ലവത്തിനു കാരണമായി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: