ദുഃഖംകൊണ്ട് ഭഗവാനെ ഭജിക്കുന്നവരുടെയും ധനം, ഐശ്വര്യം തുടങ്ങിയവ കിട്ടാന്‍ ഭജിക്കുന്നവരുടെയും ഭക്തി ശുദ്ധമല്ല. ആഗ്രഹമാകുന്ന മാലിന്യം അതിലുണ്ട്. ഭഗവാനെ ഞാന്‍ ഭജിക്കാം, വഴിപാടുകള്‍ കഴിക്കാം. പകരം എന്റെ ദുഃഖം മാറണം. ദുഃഖിതന്റെ ഭക്തിയിലെ അശുദ്ധി ഇതാണ്.
ധനം, ഐശ്വര്യം, സന്തതി മുതലായവ കിട്ടാന്‍ ഭജിക്കുന്ന ഭക്തന്റെ ഭക്തിയിലും ഈ മാലിന്യമുണ്ട്. ഗുരുവായൂരപ്പന് സ്വര്‍ണഗോളക സമര്‍പ്പിക്കാം, ആഗ്രഹിക്കുന്ന കമ്പനിയില്‍ ജോലി കിട്ടണം എന്ന് ചിലര്‍. ഈ ആഗ്രഹം ഭക്തിയില്‍ കളങ്കം ചേര്‍ക്കുന്നു.
രണ്ടുതരക്കാരുടെയും ഭക്തിയെ, ഭക്തിയോഗത്തിന്റെ ഏറ്റവും താണനിലവാരത്തില്‍ ഉള്‍പ്പെടുത്താനേ കഴിയൂ. രണ്ടുകൂട്ടരും പ്രതിഫലം ആഗ്രഹിക്കുന്നു. ഇത് സേവനമല്ല, ഭക്തോത്തമനായ പ്രഹ്ലാദന് പറയുന്നു.
”യസ്ത ആശിഷ ആശാസ്തേ
ന സഭൃത്യഃ സ വൈ വണിക്”
(ഭാഗ-7-10-4)
(ഭഗവാനെ, അങ്ങയില്‍നിന്ന് ഇഷ്ടപ്പെട്ട വരം വാങ്ങുന്നവന് ഭൃത്യനല്ല, സേവകനല്ല, കച്ചവടക്കാരന്-വണിക്ക്-ആണ്) പക്ഷേ, ഇവര്‍ക്ക് ആഗ്രഹം സിദ്ധിച്ചശേഷം, ആ സന്തോഷത്താല്‍ തുടര്‍ന്ന് ഭഗവാനെ സേവിക്കണമെന്ന് തോന്നുകയും ജിജ്ഞാസുവിന്റെ തലത്തിലേക്ക് ഉയരാന്‍-ഭാഗവതം, ഗീത മുതലായവ പഠിക്കാന്‍-ഭാഗ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം അനുഷ്ഠിക്കുന്ന ഭക്തിയോഗത്തില്-ഭഗവാന്റെ സന്തോഷത്തിനുവേണ്ടി മാത്രം അനുഷ്ഠിക്കുന്ന നാമജപം തുടങ്ങിയവയില്‍ ആഗ്രഹത്തിന്റെ -കാമത്തിന്റെ-അശുദ്ധി ഉണ്ടാവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: