ന്യൂദല്‍ഹി: മരുന്നുകളും ചികില്‍സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുളള എല്ലാ നികുതികളും പൂര്‍ണമായും ഒഴിവാക്കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആരോഗ്യം സംസ്ഥാനവിഷയമാണ്. അതിനാല്‍ സര്‍ക്കാരിന്റെ ചെലവുകളുടെ മുപ്പത് ശതമാനം മാത്രമേ കേന്ദ്രം വഹിക്കൂ.
ലോകത്ത് എല്ലായിടവും ആരോഗ്യമേഖലയിലാണ് ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത്. ആരോഗ്യ രംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളവും തമിഴ്നാടും പോലുളള സംസ്ഥാനങ്ങള്‍ പോലും ദേശീയ ശരാശരിയെക്കാള്‍ കുറഞ്ഞ സംഖ്യയാണ് ചെലവിടുന്നത്. ഈ സാഹചര്യത്തിലാണ് ഏഴിന നിര്‍ദേശങ്ങള്‍ ജെയ്റ്റ്ലി മുന്നോട്ട് വച്ചിരിക്കുന്നത്.
അഞ്ച് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുളള കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുകയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ഇതിനുളള പ്രീമിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കണം. 25: 75 എന്ന അനുപാതത്തിലാകുമിത്. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുളള കുടുംബങ്ങളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ പ്രീമിയത്തില്‍ 25 ശതമാനം ഉപഭോക്താക്കള്‍ സ്വന്തമായി അടയ്ക്കണം. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. ഇതും മേല്‍ സൂചിപ്പിച്ച ആനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാകും വഹിക്കുക. മുപ്പത് ലക്ഷത്തിന് മുകളില്‍ വരുമാനമുളളവര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം മുഴുവന്‍ സ്വന്തമായി തന്നെ നല്‍കേണ്ടതുണ്ട്.
മെഡിക്കല്‍ റീം ഇംപേഴ്സ്മെന്റിനുളള നികുതിയിളവ് പരിധി 15,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ ഭിന്നശേഷിയുളളവര്‍ക്കും രോഗികള്‍ക്കും നികുതിയില്‍ വേറെയും ഇളവുകളുണ്ട്.
ചികിത്സാ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി മറ്റ് സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തും. പുകയില, മദ്യം എന്നിവയ്ക്ക് അധിക നികുതി ഏര്‍പ്പെടുത്തി ഈ തുക ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സിഗററ്റ്, ബീഡി, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഇത്തരം നികുതിയുടെ പരിധിയിലേക്ക് കൊണ്ടുവരും.
കമ്പനികള്‍ സ്വന്തം ജീവനക്കാരുടെ ആരോഗ്യ പരിരരക്ഷയില് കൂടുതല്‍ കരുതല്‍ പുലര്‍ത്തണം. ഇതിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ടുകള്‍ രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: