ന്യൂദല്‍ഹി: ബജറ്റവതരണ നടപടിക്രമങ്ങള്‍ ആരംഭിച്ചത് അന്തരിച്ച ലോക്സഭാംഗം ഇ. അഹമ്മദിനെ അനുസ്മരിച്ച ശേഷം. സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ തന്നെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് സഭാംഗമായ അഹമ്മദ് അന്തരിച്ച വിവരം സഭയെ അറിയിച്ചു. തുടര്‍ന്ന് അനുശോചന സന്ദേശം വായിച്ച് രണ്ടു മിനിറ്റ് സഭ മൗനാചരണവും നടത്തി. ഇതിന് ശേഷം സഭയിലെ ഒരംഗം മരിച്ചാല്‍ സഭാ സമ്മേളനം ആ ദിവസം ഉപേക്ഷിക്കുകയാണ് രീതിയെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് സഭയെ അറിയിച്ചു.
എന്നാല്‍ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ നടപടിക്രമമായ ബജറ്റവതരണം നടക്കേണ്ടതിനാലും ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതിനാലും ബജറ്റവതരണ നടപടികളിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ബജറ്റവതരണം നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. എങ്കിലും മുന്‍നിശ്ചയിച്ച നടപടിക്രമങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിപക്ഷം ആവശ്യം പിന്‍വലിച്ചു. ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ലോക്സഭയ്ക്ക് അവധി പ്രഖ്യാപിച്ചു.
1954ലും 1974ലും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു. അന്ന് സഹമന്ത്രിമാരാണ് മരണമടഞ്ഞത്. 1954ല്‍ നെഹ്റു സര്‍ക്കാരും 74ല്‍ ഇന്ദിരാ സര്‍ക്കാരും ബജറ്റവതരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. ഇതേ നടപടിക്രമങ്ങള്‍ പിന്തുടര്‍ന്ന കേന്ദ്രസര്‍ക്കാരും ലോക്സഭാ സ്പീക്കറും ഏറ്റവും പ്രധാനം ബജറ്റ് പ്രക്രിയ തന്നെയാണെന്ന് വിശദീകരിച്ചു. മുന്‍കാല നടപടികള്‍ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ലമെന്ററികാര്യമന്ത്രാലയം വിജയിക്കുകയും ചെയ്തു.
ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ബജറ്റവതരണമാണ് അരുണ്‍ ജെയ്റ്റ്ലി നിര്‍വഹിച്ചത്. കേന്ദ്ര റെയില്‍ബജറ്റിനെ പൊതു ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകത ഇത്തവണ ഉണ്ടായിരുന്നു. മറ്റെല്ലാ മന്ത്രാലയങ്ങള്‍ക്കും അനുവദിച്ച അതേ മാതൃകയിലുള്ള ഫണ്ട് അലോട്ട്മെന്റാണ് റെയില്‍മന്ത്രാലയത്തിനും പുതിയ ബജറ്റില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: