തിരുവനന്തപുരം: സാധാരണക്കാരെ മുന്നില്‍ കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും മുന്‍തൂക്കം നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റ്. ചുരുങ്ങിയത് 100 ദിവസം തൊഴിലുറപ്പ്, 2019 ഓടെ 1 കോടി വീടുകള്‍, ഗ്രാമീണ റോഡ് വികസനത്തിന് 27,000 കോടി രൂപ, ദിവസവും 133 കിലോമീറ്റര്‍ പുതിയ റോഡ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഗ്രാമീണ മേഖലയുടെ വികസനത്തിന് സഹായകമാണ്.
2018 മെയ് 1നകം എല്ലാ വീടുകളും വൈദ്യുതീകരിക്കാന്‍ 4814 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. അതോടൊപ്പം പൊതുരംഗത്ത് നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ സമഗ്രമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നതായും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന് എയിംസ് അനുവദിപ്പിക്കുന്നതിന് ബിജെപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തിന് പദ്ധതി വിഹിതമായി 16,891 കോടി അനുവദിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 1666 കോടി രൂപ കൂടുതലാണ്.
കൂടാതെ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങള്‍ക്കായി 1509 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ തവണത്തേക്കാള്‍ അധികമാണ്. ഈ തുക പാഴായി പോകാതെ വിനിയോഗിക്കാന്‍ കേരളം ശ്രദ്ധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: