നെടുങ്കണ്ടം: നൂറുകണക്കിന് സഞ്ചാരികളെത്തുന്ന രാമക്കല്‍മേട്ടില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഓരോ ദിവസവും ആയിരത്തിലധികം വിനോദസഞ്ചാരികളാണ് കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഇവിടെ എത്തുന്നത്. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ഇവിടുത്തെ പുല്‍മേടുകളില്‍ നിറയുന്നത്. പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും ശീതളപാനീയങ്ങളുടെയും കവറുകളും മറ്റും കുമിഞ്ഞുകൂടിയ നിലയിലാണ്.
ഇവ കൂടാതെ പേപ്പറുകളും കാര്‍ഡ്ബോര്‍ഡ് പെട്ടികളും സിഗരറ്റ് പാക്കറ്റുകളും ചിതറിക്കിടക്കുന്നു. രാമക്കല്‍മേട് സിറ്റിയിലും രാമക്കല്ലിലും കുറവന്‍ കുറത്തി ശില്‍പ്പത്തിന് സമീപവും ഇവിടേക്കുള്ള വഴികളിലും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുകയാണ്.ഇവിടുത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഡി.റ്റി.പി.സിയോ കരുണാപുരം ഗ്രാമപഞ്ചായത്തോ തയ്യാറാകുന്നില്ല. മാസങ്ങളായി ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ കുമിഞ്ഞുകൂടിയിരിക്കുന്നതിനാല് ഈച്ചകളുടെയും പ്രാണികളുടെയും ശല്യവും ഉണ്ടാകുന്നുണ്ട്. മാലിന്യങ്ങള്‍ ചീയാന്‍ തുടങ്ങിയതോടെ ദുര്‍ഗന്ധവും രാമക്കല്‍മേട്ടില്‍ പടരുന്നു.
പ്രവേശന ഫീസിനത്തില്‍ ഓരോ വര്‍ഷവും വന്‍തുക ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലോ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: