ചെറുതോണി: അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടി കുടിവെള്ള പദ്ധതിയില്‍ വന്‍ തട്ടിപ്പ്. രണ്ട് പദ്ധതികളിലായി 37 കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. അടിമാലി പഞ്ചായത്തിലെ രണ്ട് മുതല്‍ പതിനേഴ് വരെയുള്ള വാര്‍ഡുകളിലെ നാലായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്.
കൊരങ്ങാട്ടിയില്‍ ശുദ്ധീകരണ പ്ലാന്റും 2.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും നിര്‍മ്മിച്ചു. ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായി കേരള ജലവിഭവ വകുപ്പാണ് ടാങ്ക് നിര്‍മ്മിച്ചത്. ഇവിടേയ്ക്ക് വെള്ളം എത്തിക്കുവാനായി കല്ലാര്‍ പുഴയില്‍ കൈനകരി ചെക്ക് ഡാം നിര്‍മ്മിച്ച് പൈപ്പുകള്‍ സ്ഥാപിക്കുവാനും തുക നീക്കിവച്ചിരുന്നു.
വാട്ടര്‍ അതോറിറ്റി ടാങ്കും ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ച് ചിലയിടങ്ങളില്‍ റോഡ് വക്കില്‍ പൈപ്പുകള്‍ ഇറക്കിയിടുകയുമാണ് ചെയ്തത്. കൈനകരിയില്‍ ആവശ്യമായ വിസ്തൃതിയില്‍ ചെക്ക് ഡാം നിര്‍മ്മിക്കേണ്ടതിന് പകരം എഴുപത് സെന്റീമീറ്റര്‍ മാത്രം ഉയരത്തില്‍ ഒരു കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കരാറുകാരന് മടങ്ങി. വീടുകളിലേക്കുള്ള ജല വിതരണത്തിനായി കൊണ്ടുവന്ന പൈപ്പുകളും റോഡുവക്കില്‍ നിക്ഷേപിക്കുക മാത്രമാണ് ചെയ്തത്. പ്രധാന ജലസ്രോതസായ കൈനകരി ചെക്ക് ഡാമിന് ഇരുവശത്തും ഏലകൃഷിക്കാരാണ് ഉള്ളത്. ഏലത്തിന് തളിക്കുന്ന കീടനാശിനികള്‍ ഈ ചെക്ക് ഡാമിലെ ജലത്തില്‍ കലരുവാന്‍ സാദ്ധ്യതയുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെ മാരകവിഷമുള്ള കീടനാശിനികള്‍ ഒലിച്ചിറങ്ങുന്നത് ഈ ഡാമിലേക്കാണ്.
ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ജലം ശുദ്ധീകരിക്കണം എന്ന് പറയുമ്പോഴും വേണ്ടത്ര ദീര്‍ഘവീക്ഷണമോ മുന്‍കരുതലോ ഇല്ലാതെയാണ് കൊരങ്ങാട്ടി ശുദ്ധജല പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവരും ശ്രമിക്കുന്നത് എന്ന് ആരോപണമുണ്ട്. പദ്ധതിയുടെ പാളിച്ചകള്‍ നാട്ടുകാരില്‍ ചിലര്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചെങ്കിലും ഭരണസമിതിയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരുമായി ചേര്‍ന്ന് പണം തട്ടിയെടുക്കുയും പാളിച്ചകള്‍ മൂടിവെയ്ക്കുകയുമായിരുന്നു.
ഇതിന് പുറമെയാണ് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിട്ട് ജലനിധി പദ്ധതിയും ഇവിടെത്തന്നെ ആവിഷ്കരിച്ചത്. ലോക ബാങ്ക് സഹായത്തോടെ ഈ പദ്ധതിക്കും ഈ ടാങ്കും ഇതേ ചെക്ക് ഡാമും തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. കൈനകരിയിലെ ചെക്ക് ഡാമിന്റെ ഒരു ഭാഗത്തുകൂടി പുതിയതായി ഒരു പൈപ്പ് ലൈയില്‍ ഘടിപ്പിക്കുക മാത്രമാണ് ജലനിധി പദ്ധതിയില്‍പെടുത്തി ചെയ്തത്.
ചെക്ക് ഡാമില്‍നിന്ന് സ്വാഭാവിക രീതിയില്‍ ജലം ഒഴുകി കൊരങ്ങാട്ടി ടാങ്കില്‍ എത്തുമെന്നതിനാല്‍ പമ്പ് സെറ്റുകള്‍ ആവശ്യമില്ല എന്നുള്ളതും പദ്ധതിയുടെ പ്രത്യേകതയാണ്. നീരൊഴുക്ക് കുറഞ്ഞ കല്ലാര്‍ പുഴയില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമല്ലെന്നത് കൊരങ്ങാട്ടി കുടിവെള്ള പദ്ധതിയുടെ പരാജയത്തിന് കാരണമായി.
ഒരു പദ്ധതിക്കുപോലും വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രണ്ട് പദ്ധതികള്‍ ഒരു സ്ഥലത്ത് തന്നെ ആവിഷ്കരിച്ചിരിക്കുന്നത്. കടുത്ത ജലക്ഷാമമുള്ള ഈ പ്രദേശത്ത് ഇപ്പോള്‍തന്നെ പുഴ വറ്റിവരണ്ട നിലയിലാണ്. വരള്‍ച്ച രൂക്ഷമാകുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പുഴ പൂര്‍ണ്ണമായും ഉണങ്ങുമെന്ന് അറിയാമായിരുന്നിട്ടും ഇവിടെ ഈ പദ്ധതി നടപ്പാക്കുക വഴി കോടികണക്കിന് രൂപ തട്ടിയെടുക്കുവാനുള്ള നീക്കങ്ങളാണ് അധികൃതരും മുന്‍ പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: