കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധത്തില്‍ സി.പി.എം പ്രാദേശിക നേതാവുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലംബു പ്രദീപ്, ദീപു എന്ന കുട്ടന്, ഓര്‍ക്കാട്ടേരി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പറയങ്കണ്ടി രവീന്ദ്രന്, രജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഒരാളുടെ വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.
ചന്ദ്രശേഖരന് വധക്കേസില്‍ ഇതാദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നാളെ ഇവരെ കോടതിയില്‍ ഹാജരാക്കും. ടി.പിചന്ദ്രശേഖരനെ പ്രതികള്‍ക്ക് കാണിച്ചുകൊടുത്ത് ഉറപ്പാക്കിയത് പറയങ്കണ്ടി രവീന്ദ്രനാണെന്ന് പോലീസ് പറഞ്ഞു. ലംബു പ്രദീപ്, രജിത്ത്, ദീപു എന്നിവര്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശികളാണ്. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
മാഹി ഇരട്ടക്കൊല കേസിലെ പ്രതിയാണ് ലംബു പ്രദീപ്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യാനായി വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. കൂത്തുപറമ്പില്‍ പ്രതികള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.
സി.പി.എമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ വടകര സഹകരണ ആശുപത്രിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. കുന്നുമ്മക്കര പ്രാദേശിക കമ്മിറ്റി അംഗമാണ് രാമചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: