തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും പോലീസ് അതിക്രമം. ലോ അക്കാദമിയിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. പോലീസ് ഗ്രനേഡുകളും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു.
ഗ്രനേഡ് പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കണ്ണിനാണ് സാരമായ പരിക്ക്. കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അക്രമം അഴിച്ചുവിട്ടു.
ഇന്നലെ രാവിലെ 11 മണിക്ക് അമ്പലമുക്കില്‍ നിന്നാണ് സ്ത്രീകളുള്‍പ്പെടെ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായി പേരൂര്‍ക്കടയിലേക്ക് നീങ്ങിയത്. ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം പേരൂര്‍ക്കട ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും പോലീസ് ബലം പ്രയോഗിച്ചു തുടങ്ങി. മാര്‍ച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് നിരാഹാര സമരം നടത്തുന്ന പന്തലിലേക്ക് നീങ്ങുന്നതാണ് പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ സമാധാനപരമായി മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് ലാത്തിവീശുകയും ജല പീരങ്കിയടിക്കുകയും ചെയ്തു. പ്രകടനത്തിനുള്ളിലേക്ക് ഒരു സംഘം പോലീസുകാര്‍ ഇരച്ചു കയറുകയായിരുന്നു.
പോലീസ് ഇരച്ച് കയറിയതിനെതിരെ നേതാക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ ജലപീരങ്കിയും ലാത്തി ചാര്‍ജ്ജും തുടങ്ങി. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ തുടങ്ങിയവര്‍ സമരന്തലില്‍ മുരളീധരനോടൊപ്പം ഉണ്ടായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ മുരളീധരന്റെ സമര പന്തലിലേക്ക് ഗ്രനേഡ് പ്രയോഗം നടത്തി. ബഹളം കേട്ട് പന്തലിനു പുറത്തിറങ്ങിയ പി.പി. വാവയുടെ സമീപത്ത് ഗ്രനേഡ് വീണ് പൊട്ടുകയായിരുന്നു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടന്ന വാവയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായില്ല. പ്രവര്‍ത്തരെ വളഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ രോഷകുലരായ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തെരുവ് യുദ്ധമായി. ജലപീരങ്കിയും ഗ്രനേഡിനും പിന്നാലെ ടിയര്‍ഗ്യാസും പോലീസ് പൊട്ടിച്ചു.
പേരൂര്‍ക്കട ജംഗ്ഷന്റെ വിവിധ ഭാഗങ്ങളില്‍ അപ്പോഴും പോലീസ് ബിജെപി പ്രവര്ഡത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരപ്പന്തലിന് മുന്നില്‍ കുത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ പിന്നീടുള്ള ശ്രമം. എന്നാല്‍ ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പൊലീസ് യുദ്ധസന്നാഹങ്ങളുമായാണ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് നിരാഹാരം കിടക്കുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
രാവിലെ തന്നെ ജല പീരങ്കിയൊക്കെ സമരപ്പന്തലിന് പരിസരത്ത് നിലയുറപ്പിച്ചു. അക്രമം ഉണ്ടാക്കി സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാനാണ് പൊലീസും എസ്എഫ്ഐക്കാരും ശ്രമിച്ചത്. കല്ലെറിഞ്ഞത് ജനക്കൂട്ടത്തിനടയില്‍ നുഴഞ്ഞു കയറിയ സിപിഎംകാരാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യവെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അരുണ്‍, ദിനകര്‍ ഫോട്ടോഗ്രാഫര്‍ സജിത് ഗോപാല്‍ എന്നിവര്‍ക്ക് പോലീസ് ആക്രമണത്തില്‍ പരിക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞിട്ടും മര്‍ദ്ദിക്കുകയായിരുന്നു. അര കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് അതിക്രമം നീണ്ടു. മുതിര്‍ന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതിനാല് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി അരുള്‍ ബി.കൃഷ്ണ എന്നിവര്‍ എത്തി സമരപന്തലിന് സമീപത്ത് നിന്നും പോലീസിനെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ ഇരുപതോളം പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: